മലപ്പുറം: കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏകദേശം പത്ത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി റിപ്പോർട്ട്. വിവിധ കാലയളവുകളിൽ കളഞ്ഞുകിട്ടിയതും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തി സ്റ്റേഷനിൽ ഏൽപ്പിച്ചതുമായ സ്വർണാഭരണങ്ങളാണ് നഷ്ടമായത്.
സ്വർണാഭരണങ്ങൾ സ്റ്റേഷനിൽ നിന്ന് കാണാതായതായി കൊണ്ടോട്ടി എഎസ്പി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 2018-ന് മുൻപും ശേഷവും വിവിധ സമയങ്ങളിലായി സ്റ്റേഷനിൽ ലഭിച്ച ആഭരണങ്ങളാണ് അപ്രത്യക്ഷമായതെന്നാണ് റിപ്പോർട്ട്.
2026 ഫെബ്രുവരിയിൽ രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിലൂടെയാണ് സ്വർണം നഷ്ടമായ വിവരം ആദ്യമായി പുറത്തുവന്നത്. സ്റ്റേഷന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ എങ്ങനെ നഷ്ടപ്പെട്ടു എന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
സംഭവത്തിന് പിന്നിൽ സ്റ്റേഷനിൽ മുമ്പ് സേവനമനുഷ്ഠിച്ചിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്ന പ്രാഥമിക സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥനെതിരെ തന്നെ സംശയം ഉയർന്ന സാഹചര്യത്തിൽ, സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.






