തിരുവനന്തപുരം: കേരള സർവകലാശാലയിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സിന്‍ഡിക്കേറ്റിന്റെ അനുമതിയില്ലാതെ ബോർഡ് ഓഫ് സ്റ്റഡീസിലേക്ക് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറത്തിറക്കിയതാണ് വിവാദമായിരിക്കുന്നത്.
നിലവിലെ ചട്ടപ്രകാരം പഠനബോർഡുകളിലേക്കുള്ള നിയമനം സിന്‍ഡിക്കേറ്റിന്റെ അംഗീകാരത്തോടെയാണ് നടത്തേണ്ടത്. സിന്‍ഡിക്കേറ്റ് യോഗം ചേർന്ന് വിജ്ഞാപനം പുറപ്പെടുവിക്കുകയും അഭിമുഖം നടത്തി അംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് പതിവ്. എന്നാൽ ഇത്തവണ രജിസ്ട്രാർ മുഖേന വൈസ് ചാൻസലറുടെ നിർദേശപ്രകാരമാണ് വിജ്ഞാപനം പുറത്തിറക്കിയത്.
വിവിധ വിഭാഗങ്ങളിലായി 37-ഓളം യു.ജി, പി.ജി ബോർഡ് ഓഫ് സ്റ്റഡീസുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതയുള്ള അധ്യാപകർ ജൂലൈ 3-നകം ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ സമർപ്പിക്കണമെന്നാണ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, വൈസ് ചാൻസലറുടെ നടപടിക്കെതിരെ സിന്‍ഡിക്കേറ്റ് അംഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 60 ദിവസത്തിനകം സിന്‍ഡിക്കേറ്റ് യോഗം വിളിക്കണമെന്ന വ്യവസ്ഥയുണ്ടായിരിക്കെ, കേരള സർവകലാശാലയിൽ മൂന്ന് മാസമായി സിന്‍ഡിക്കേറ്റ് യോഗം ചേർന്നിട്ടില്ല. സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിച്ച ശേഷമേ യോഗം വിളിക്കൂ എന്നതാണ് വൈസ് ചാൻസലറുടെ നിലപാടെന്നാണ് വിവരം. ചട്ടങ്ങൾ മറികടന്നാണ് നടപടി സ്വീകരിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്.
ഇതിനിടെ, കണ്ണൂർ സർവകലാശാലയിലും നിയമനവുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നിട്ടുണ്ട്. മാളവ്യ മിഷൻ ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിന്റെ (MMTTC) ഡയറക്ടറായി ഡോ. എ. പ്രവീണിനെ നിയമിച്ചതിനെതിരെ പരാതിയാണ് ഉയർന്നിരിക്കുന്നത്. നിയമനം യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും, സർവകലാശാലയിലെ ഏറ്റവും മുതിർന്ന പ്രൊഫസറെയാണ് ഡയറക്ടറായി നിയമിക്കേണ്ടതെന്ന വ്യവസ്ഥ പാലിച്ചില്ലെന്നുമാണ് ആക്ഷേപം.
ഡോ. എ. പ്രവീൺ പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ അധ്യാപകനാണെന്നും നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു. അധ്യാപക പരിശീലന കേന്ദ്രത്തിലെ ഡയറക്ടർ നിയമനം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിൽ സർവകലാശാലകളുടെ കാവിവൽക്കരണത്തിന്റെ ഭാഗമാണെന്നും എസ്.എഫ്.ഐ ആരോപിച്ചു. അതേസമയം, ഈ ആരോപണങ്ങളിൽ സർവകലാശാല അധികൃതരുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.






