ബെല്‍ഫാസ്റ്റ്: അന്താരാഷ്ട്ര ടി20 മത്സരത്തിൽ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തിൽ തന്നെ തോൽവി വഴങ്ങിയ നാലാമത്തെ ഇന്ത്യൻ നായകനായി ശ്രേയസ് അയ്യർ. അയർലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യ 34 റൺസിന്റെ തോൽവിയാണ് ഏറ്റുവാങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 18.5 ഓവറിൽ 148 റൺസിന് എല്ലാവരും പുറത്തായി.
മോശം റോക്കോഡിന്റെ ഈ പട്ടികയില്‍ വിരാട് കോലി, റിഷഭ് പന്ത്, ശുഭ്മാൻ ഗിൽ എന്നിവരും ഉൾപ്പെടുന്നു. 2017-ൽ ഇംഗ്ലണ്ടിനെതിരെ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച കോലിക്ക് തോൽവി നേരിട്ടിരുന്നു. 2022-ൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ പന്തും, 2024-ൽ സിംബാബ്‌വേയ്‌ക്കെതിരെ ഗില്ലും ആദ്യ മത്സരത്തിൽ തന്നെ പരാജയപ്പെട്ടു.
മത്സരശേഷം പ്രതികരിച്ച ശ്രേയസ് അയ്യർ തോൽവിക്ക് ഒഴികഴിവുകൾ പറയാതെ ടീമിന്റെ പ്രകടനം കടുത്ത ഭാഷയിൽ വിമർശിച്ചു. “ക്രിക്കറ്റിൽ ഒന്നും മുൻകൂട്ടി നിശ്ചയിക്കാൻ കഴിയില്ല. കഠിനാധ്വാനവും കൃത്യമായ പ്ലാനുകളും മാത്രമേ വിജയത്തിലേക്ക് നയിക്കൂ,” എന്ന് അദ്ദേഹം പറഞ്ഞു.
മധ്യ ഓവറുകളിൽ ബോളിംഗ് പ്ലാനുകൾ നടപ്പാക്കുന്നതിൽ പിഴവുണ്ടായതും, ചെറിയ ബൗണ്ടറികളിൽ എതിരാളികൾക്ക് അനായാസമായി റൺസ് നേടാൻ അവസരം നൽകിയതും തിരിച്ചടിയായെന്നും അയ്യർ വ്യക്തമാക്കി. എങ്കിലും ക്യാപ്റ്റനെന്ന നിലയിൽ ഇത് വിലപ്പെട്ട അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






