ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും വീണ്ടും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ വ്യോമസേന വ്യാപകമായ ആക്രമണമാണ് നടത്തുന്നത്.
ആക്രമണത്തിൽ ഇറാന്റെ മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങളും, കമ്യൂണിക്കേഷൻ ടവറുകളും, തീരദേശ റഡാർ സംവിധാനങ്ങളും തകർത്തതായി യു.എസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. അമേരിക്കൻ സൈനിക നടപടിക്ക് പിന്നാലെ ബഹ്‌റൈനിലും കുവൈത്തിലുമുള്ള യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം ആരംഭിച്ചതോടെ മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്.






