കോഴിക്കോട്: മാവൂർ പഞ്ചായത്ത് ഓഫീസിൽ ഒളിക്യാമറ കണ്ടെത്തി. ഓഫീസിലെ താത്കാലിക ജീവനക്കാരനാണ് ക്യാമറ സ്ഥാപിച്ചതെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഓഫീസിനുള്ളിലെ ദൃശ്യങ്ങൾ രണ്ടുവർഷമായി ജീവനക്കാരന്റെ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നതായും വിവരം പുറത്തുവന്നു.
പഞ്ചായത്തിലെ ടെക്‌നിക്കൽ അസിസ്റ്റന്റായ താത്കാലിക ജീവനക്കാരനാണ് ക്യാമറ സ്ഥാപിച്ചതെന്നാണ് ആരോപണം. ഓഫീസിൽ ക്യാമറ കണ്ടെത്തിയത് വനിതാ ജീവനക്കാരാണ് . സംഭവം പുറത്തായതോടെ ക്യാമറ നീക്കം ചെയ്തു.
സംഭവത്തിൽ എൽഡിഎഫ് അംഗങ്ങൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. താത്കാലിക ജീവനക്കാരനെ ഉടൻ പുറത്താക്കണമെന്ന ആവശ്യവും ശക്തമാണ്. ഓഫീസിനകത്ത് കൂടുതൽ ഒളിക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടാകാമെന്ന സംശയവും എൽഡിഎഫ് അംഗങ്ങൾ ഉയർത്തുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.






