ന്യൂഡൽഹി: പാർലമെന്റിലെ ജലവിഭവ വകുപ്പ് സ്ഥിരസമിതി ചെയർമാനും മുൻ കേന്ദ്ര വ്യോമയാന മന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി എംപി, ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനമോടിച്ചാണ് കേരളത്തിലെത്തിയത്. ഇന്നലെ വൈകിട്ടാണ് അദ്ദേഹം ഇൻഡിഗോയുടെ ബെംഗളൂരു–കൊച്ചി സർവീസിന്റെ പൈലറ്റായി കൊച്ചിയിൽ എത്തിയത്. ജെബി മേത്തർ എംപി ഉൾപ്പെടെ സ്ഥിരസമിതിയിലെ മറ്റ് അംഗങ്ങളും ഇതേ വിമാനത്തിലുണ്ടായിരുന്നു.
കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസുള്ള ഏക പാർലമെന്റ് അംഗമാണ് രാജീവ് പ്രതാപ് റൂഡി. പൈലറ്റ് ലൈസൻസ് സജീവമായി നിലനിർത്തുന്നതിനായി അദ്ദേഹം ഇൻഡിഗോയിൽ സ്ഥിരമായി വിമാനങ്ങൾ പറത്താറുണ്ട്. എയർബസ് എ320 വിമാനങ്ങൾ പറത്തുന്നതിൽ അദ്ദേഹത്തിന് പ്രത്യേക പ്രാവീണ്യമുണ്ട്.
ജലവിഭവ വകുപ്പ് സംബന്ധിച്ച പാർലമെന്ററി സ്ഥിരസമിതി ജൂലൈ ഒന്നുവരെ കേരളത്തിൽ വിവിധ ജില്ലകൾ സന്ദർശിക്കും. മൂന്നാർ, ഇടുക്കി എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്ന സംഘം സ്വച്ഛ് ഭാരത് മിഷൻ, ജൽജീവൻ മിഷൻ തുടങ്ങിയ കേന്ദ്ര പദ്ധതികളുടെ കേരളത്തിലെ പുരോഗതിയും വിലയിരുത്തും.
അതേസമയം, പാർലമെന്ററി സമിതിയുടെ അജൻഡയിൽ മുല്ലപ്പെരിയാർ വിഷയവും ഉൾപ്പെടുത്തിയിട്ടുണ്ട്. ജെബി മേത്തർ എംപിയുടെ ആവശ്യത്തെ തുടർന്നാണ് ഇത് ഉൾപ്പെടുത്തിയത്. മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ നിന്ന് ഒഴിവാക്കിയ കേരളത്തിന്റെ പ്രതിനിധിയെ പുനഃസ്ഥാപിക്കണമെന്ന ആവശ്യവും പുതിയ ഡാം നിർമിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉന്നയിക്കുമെന്ന് സൂചനയുണ്ട്. രാജീവ് പ്രതാപ് റൂഡിയുടെ നേതൃത്വത്തിൽ ചേരുന്ന പാർലമെന്ററി ഉപസമിതി യോഗത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.






