ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ഗൃഹനാഥനെ വീടിന് പുറത്തു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതക സംശയം ബലപ്പെട്ടു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചേർത്തല വെളിയിൽ വീട്ടിൽ ജയരാജൻ (60) ഞായറാഴ്ചയാണ് വീടിന് പുറത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തപ്പെട്ടത്. ആദ്യം സ്വാഭാവിക മരണമെന്നാണ് കരുതിയിരുന്നെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണത്തിന് പിന്നിൽ കൊലപാതകമാണെന്ന സൂചന ലഭിച്ചത്.
സംഭവദിവസം ജയരാജനും മകനും തമ്മിൽ വീട്ടിൽ വാക്കുതർക്കവും സംഘർഷവും ഉണ്ടായിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
ജയരാജനെ കുഴഞ്ഞുവീണ നിലയിൽ കണ്ടെങ്കിലും ഒപ്പമുണ്ടായിരുന്ന ഭാര്യയും മക്കളും ഉടൻ ആശുപത്രിയിലെത്തിച്ചില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. മണിക്കൂറുകൾക്കുശേഷം വേർപിരിഞ്ഞ് താമസിക്കുന്ന മൂത്തമകൻ ശ്രീജിത്ത് എത്തിയാണ് ജയരാജനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ജയരാജന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദനമേറ്റ പാടുകളും മുറിവുകളും ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചിരുന്നു. ഇതോടെയാണ് മരണത്തിൽ ദുരൂഹത ശക്തമായത്. പ്രാഥമിക അന്വേഷണത്തിൽ വീട്ടിൽ സംഘർഷം നടന്നതായി കണ്ടെത്തിയ പോലീസ്, മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.






