സ്പൈനൽ മസ്കുലർ അട്രോഫി (SMA) ടൈപ്പ് 1 എന്ന അപൂർവ രോഗം ബാധിച്ച ഏഴ് മാസം പ്രായമുള്ള മിയ മരിയയുടെ ചികിത്സയ്ക്കായി ആരംഭിച്ച ധനസമാഹരണ ക്യാംപെയ്ൻ വിജയിച്ചു. ചികിത്സയ്ക്ക് ആവശ്യമായ 16.5 കോടി രൂപ സമാഹരിച്ചതായി ‘സേവ് ബേബി മിയ’ ക്യാംപെയ്ൻ അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
ക്യാംപെയ്നിനെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. സംഭാവനകൾ, പ്രാർത്ഥനകൾ, പ്രോത്സാഹനങ്ങൾ എന്നിവയിലൂടെ ലക്ഷ്യം കൈവരിക്കാനായെന്നും ഈ വിജയം മിയയ്ക്കൊപ്പം നിന്ന ഓരോരുത്തരുടേയും ആണെന്നും കുറിപ്പിൽ പറയുന്നു.
“മിയയോടും അവളുടെ കുടുംബത്തോടും നിങ്ങൾ കാണിച്ച ഐക്യദാർഢ്യത്തിനും ഒരുമിച്ച് അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന് തെളിയിച്ചതിനും ഹൃദയം നിറഞ്ഞ നന്ദി,” എന്നും സംഘാടകർ അറിയിച്ചു.
മിയയുടെ പേരിൽ പങ്കുവെച്ച ഹൃദയസ്പർശിയായ സന്ദേശത്തിലും എല്ലാവരോടും നന്ദി രേഖപ്പെടുത്തി. “പോരാടാനും സുഖം പ്രാപിക്കാനും നല്ലൊരു ഭാവി സ്വപ്നം കാണാനും അവസരം നൽകിയതിന് നന്ദി. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. പ്രതീക്ഷയോടെ ഞാൻ പുതിയൊരു അധ്യായം ആരംഭിക്കുകയാണ്,” എന്നാണ് സന്ദേശത്തിൽ പറയുന്നത്.
ചികിത്സ വിജയകരമാകാനും പൂർണ ആരോഗ്യം വീണ്ടെടുത്ത് വളരാനും എല്ലാവരും പ്രാർഥനയിൽ ഓർക്കണമെന്ന് കുടുംബം അഭ്യർഥിച്ചു.
അതേസമയം, ലക്ഷ്യത്തുക സമാഹരിച്ചതിനാൽ മിയയ്ക്കായി തുറന്ന ബാങ്ക് അക്കൗണ്ടിലേക്ക് ഇനി പണം അയക്കരുതെന്നും ക്യാംപെയ്ൻ അധികൃതർ മറ്റൊരു അറിയിപ്പിലൂടെ വ്യക്തമാക്കി.
ജിനു ജോർജ്–നിമ്മി ജോഷി ദമ്പതികളുടെ മകളായ മിയയ്ക്ക് ജീവൻ രക്ഷിക്കാൻ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന അതീവ വിലകൂടിയ ജീൻ തെറാപ്പി മരുന്ന് ആവശ്യമായിരുന്നു. ചികിത്സയ്ക്കായി 16.5 കോടി രൂപ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് കുടുംബം പൊതുജനങ്ങളുടെ സഹായം തേടി ധനസമാഹരണ ക്യാംപെയ്ൻ ആരംഭിക്കുകയായിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് ആളുകളുടെ പിന്തുണയോടെയാണ് ലക്ഷ്യത്തുക സമാഹരിക്കാനായത്.




