ബെംഗളൂരു: ബെംഗളൂരുവിൽ നിയമവിരുദ്ധമായി താമസിച്ചിരുന്ന പത്ത് യുവതികൾ ഉൾപ്പെടെ 12 ബംഗ്ലാദേശ് സ്വദേശികളെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് പിടികൂടി. യുവതികളെ ഉപയോഗിച്ച് അനാശാസ്യ പ്രവർത്തനം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
സംഭവത്തിൽ സുഹാഗ് മൻസൂർ അലി (29), മുകുൾ (32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ പത്ത് യുവതികളെയും ബെംഗളൂരുവിലെ ഫോറിനേഴ്‌സ് റീജണൽ രജിസ്ട്രേഷൻ ഓഫീസിന് (FRRO) കൈമാറിയിട്ടുണ്ട്. ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പോലീസ് അറിയിച്ചു.
ബാനസവാടി, ഹെന്നൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
രണ്ടുമാസം മുമ്പ് പശ്ചിമ ബംഗാൾ അതിർത്തി വഴിയാണ് ഇവർ ഇന്ത്യയിലേക്ക് അനധികൃതമായി കടന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ ഒരു മാസമായി ബെംഗളൂരുവിൽ താമസിച്ചുവരികയായിരുന്നു.
യുവതികളുടെ ചിത്രങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിച്ച് ആവശ്യക്കാരെ കണ്ടെത്തുകയും, തുടർന്ന് അനാശാസ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയുമായിരുന്നു സംഘത്തിന്റെ രീതിയെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.














