കോഴിക്കോട്: കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏകദേശം പത്ത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് സസ്പെൻഷൻ. സംഭവവുമായി ബന്ധപ്പെട്ട എഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
വിവിധ കാലയളവുകളിൽ കളഞ്ഞുകിട്ടിയതും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനിൽ ഏൽപ്പിച്ചതുമായ ഏകദേശം എട്ട് പവൻ സ്വർണ്ണമാണ് കാണാതായത്. ഈ സ്വർണ്ണം സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ചത് മുൻ എസ്‌എച്ച്‌ഒ ആണെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പാലക്കാട് സൗത്ത് എസ്‌എച്ച്‌ഒ ആയി ചുമതലയിലിരിക്കെ മറ്റൊരു കൃത്യവിലോപ കേസിലും ഇയാൾ നേരത്തെ സസ്പെൻഷനിൽ ആയിരുന്നു. സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനായി മലപ്പുറം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
2018-ന് മുൻപും ശേഷവും വിവിധ ഘട്ടങ്ങളിൽ സ്റ്റേഷനിൽ ലഭിച്ച സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയതെന്ന് കൊണ്ടോട്ടി എഎസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ കൃത്യവിലോപത്തിന് സസ്പെൻഷനിലായിരുന്ന സമയത്ത് എടുത്ത സ്വർണം തിരികെ നൽകി നടപടി ഒഴിവാക്കാൻ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
എന്നാൽ സ്വർണം അബദ്ധത്തിൽ കൈവശം വന്നുപോയതാണെന്നും പിന്നീട് മറന്ന് പോയതാണെന്നുമാണ് ഉദ്യോഗസ്ഥന്റെ വിശദീകരണമെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.














