കൊല്ലം: ശബരിമല ക്ഷേത്രത്തിലേക്ക് മിൽമ നൽകിയ നെയ്യ് മറിച്ച് വിറ്റ് പകരം തമിഴ്നാട്ടിൽ നിന്നുള്ള കുറഞ്ഞ നിലവാരമുള്ള നെയ്യ് എത്തിച്ച ആരോപണത്തിൽ മിൽമ അന്വേഷണം ആരംഭിച്ചു. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ജൂൺ 29ന് തിരുവനന്തപുരം മേഖല യൂണിയൻ ചെയർപേഴ്സൺ മണി വിശ്വനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്തു. തുടർന്ന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗമാണ് പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചത്. തിരുവനന്തപുരം മേഖലയിലെ മൂന്ന് ബോർഡ് അംഗങ്ങളും രണ്ട് മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ചംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്. മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
സമിതിയിൽ ടി കെ പ്രഫുല്ലചന്ദ്രൻ (ആലപ്പുഴ), അജിത് സിങ് (തിരുവനന്തപുരം), കെ അനിമോൻ (കൊല്ലം), മാർക്കറ്റിങ് ഹെഡ് എ ജെ വിൽസൺ, തിരുവനന്തപുരം ഡയറി സീനിയർ മാനേജർ ആർ എസ് ജെസി എന്നിവരാണ് അംഗങ്ങൾ.
വിപണിയിൽ ലിറ്ററിന് 720 രൂപ വിലയുള്ള നെയ്യ് 540 രൂപയ്ക്ക് 1.70 ലക്ഷം ലിറ്റർ ശബരിമലയും പമ്പയും എത്തിക്കാനായിരുന്നു കരാർ. എന്നാൽ ഇതിൽ ഏകദേശം 70,000 ലിറ്റർ നെയ്യ് മറിച്ച് വിറ്റതായും പിന്നീട് തമിഴ്നാട്ടിൽ നിന്നുള്ള നെയ്യ് ക്ഷേത്രത്തിൽ എത്തിച്ചതായും ആരോപണമുണ്ട്.
ഇ-ടെൻഡർ ഒഴിവാക്കി നടത്തിയ കരാറിലും ക്രമക്കേട് ഉണ്ടായതായി ആരോപണം ഉയർന്നിട്ടുണ്ട്. അതേസമയം ക്ഷേത്രത്തിലേക്ക് നെയ്യ് എത്തിക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മിൽമ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ വിജിലൻസ് അന്വേഷണവും ആരംഭിച്ചതായാണ് വിവരം.




