കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ അനധികൃതമായി ഇന്ത്യയിലെത്തിച്ചെന്ന കേസിൽ നടൻ ദുൽഖർ സൽമാന്റെ കൂടുതൽ വാഹനങ്ങൾ കണ്ടെത്തുന്നതിനായി കസ്റ്റംസ് അന്വേഷണം വ്യാപിപ്പിച്ചു. ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കി വാഹനങ്ങൾ കണ്ടെത്താനാണ് നീക്കം.
ദുൽഖറിന്റെ കൈവശം ഭൂട്ടാനിൽ നിന്ന് അനധികൃതമായി എത്തിച്ച നാല് വാഹനങ്ങൾ കൂടി ഉണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് അന്വേഷണം ശക്തമാക്കിയതായി കസ്റ്റംസ് അറിയിച്ചു. നേരത്തെ നാല് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
രണ്ടു ദിവസം മുൻപ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഏഴ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിൽ, നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങളാണെന്ന് അറിയാതെയാണ് താൻ വാങ്ങിയതെന്നും വാഹനക്കടത്ത് റാക്കറ്റുമായി യാതൊരു ബന്ധവുമില്ലെന്നും ദുൽഖർ മൊഴി നൽകിയിരുന്നു. കൈവശമുള്ള എല്ലാ വാഹനങ്ങൾക്കും നിയമാനുസൃത രേഖകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഭൂട്ടാൻ വാഹനക്കടത്ത് കേസിന്റെ അന്വേഷണത്തിനിടെ ദുൽഖറിന്റെ നിസ്സാൻ പട്രോൾ, ഡിഫെൻഡർ, ലാൻഡ് ക്രൂയിസർ ഉൾപ്പെടെയുള്ള വാഹനങ്ങൾ കസ്റ്റംസ് നേരത്തെ പിടിച്ചെടുത്തിരുന്നു. ഇവയിൽ സിനിമാ ചിത്രീകരണത്തിനായി ഉപയോഗിച്ചിരുന്ന നിസ്സാൻ പട്രോൾ കളമശ്ശേരിയിലെ ഷോറൂമിൽ നിന്നാണ് പിടിച്ചെടുത്തത്.
ഡിഫെൻഡർ വാഹനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണപരിധിയിലുള്ള വാഹനങ്ങൾ കസ്റ്റംസ് നിയമപ്രകാരം നിബന്ധനകളോടെ ഉടമയ്ക്ക് വിട്ടുനൽകാൻ സാധിക്കുമെന്നും, വിട്ടുനൽകാത്ത പക്ഷം കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നു.
ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ ‘ഓപ്പറേഷൻ നുംഖോർ’ നടപടിയിൽ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ബംഗാളിലെ ജയ്ഗാവോൺ സ്വദേശിയായ ബിശ്വദീപ് ദാസ് ഉൾപ്പെടെ അഞ്ച് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അസമിലെ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ഉൾപ്പെടെ നാലുപേരെയും കൊച്ചി കസ്റ്റംസും ഷില്ലോങ് കസ്റ്റംസും സംയുക്തമായി അറസ്റ്റ് ചെയ്തിരുന്നു.
ഭൂട്ടാനിൽ നിന്ന് വിദേശ നിർമിത സെക്കൻഡ് ഹാൻഡ് ആഡംബര വാഹനങ്ങൾ അനധികൃതമായി ഇന്ത്യയിലെത്തിച്ച് വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് വിൽപ്പന നടത്തിയ സംഘത്തെക്കുറിച്ചാണ് കസ്റ്റംസ് അന്വേഷണം തുടരുന്നത്.






