തിരുവനന്തപുരം: വധശ്രമക്കേസിലും അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലും വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി–2 തള്ളി.
കഴിഞ്ഞ മാസമാണ് വട്ടിയൂർക്കാവിലെ വീട്ടിൽ നിന്ന് സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന് മുന്നിൽ സംഘർഷാവസ്ഥ നിലനിന്ന സാഹചര്യത്തിൽ മുന്നറിയിപ്പായി പൊലീസ് വെടിയുതിർക്കുകയും തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
വട്ടിയൂർക്കാവിന് സമീപത്തെ ഒരു ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാളെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് സുഗതൻ. ഈ കേസിൽ ഹൈക്കോടതി നേരത്തേ ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ നിർദേശിച്ചിരുന്നെങ്കിലും സുഗതൻ ഹാജരായില്ല. ഇതോടെയാണ് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
അറസ്റ്റിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ചും സുഗതനെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലും കോടതി ജാമ്യം അനുവദിച്ചില്ല.
വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ. സുഗതൻ. മനപ്പൂർവമല്ലാത്ത നരഹത്യാശ്രമം, അതിക്രമിച്ച് കയറി ആക്രമണം, സ്ത്രീയെ വീട്ടിൽ കയറി മർദിക്കൽ, ബിസിനസ് തർക്കവുമായി ബന്ധപ്പെട്ട ആക്രമണം, ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തൽ, പൊതുപരിപാടി തടസപ്പെടുത്തൽ തുടങ്ങി വിവിധ കേസുകളിൽ പ്രതിയാണ്. ഈ കേസുകളിലെ നടപടികൾ തുടരുകയാണ്.
ഇതിനിടെ, ഈ കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി സുഗതനെ വാഴോട്ടുകോണം ഡിവിഷനിൽ സ്ഥാനാർഥിയാക്കിയത്.











