തിരുവനന്തപുരം: പേഴ്‌സണൽ സ്റ്റാഫിലെ ചിലർ രാജിവെച്ച സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. താൻ രാത്രി 12 മണിവരെ സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന ആളാണെന്നും, അത്രയും സമയം ജോലിയിൽ തുടരേണ്ടിവരുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണമാണ് ചില ജീവനക്കാർ സ്വമേധയാ രാജിവെച്ചതെന്നും മന്ത്രി പറഞ്ഞു.
ജോലിഭാരം ഏറ്റെടുക്കാൻ പ്രയാസമുള്ളവർ ഒഴിഞ്ഞുപോകുമ്പോൾ പകരം പുതിയവരെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജിവെച്ചവർ തന്നെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് കാരണം എന്ന് വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ആശയദാരിദ്ര്യമാണ് ഇത്തരം വിഷയങ്ങൾ വിവാദമാക്കുന്നതിന് കാരണമെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, സംസ്ഥാനത്ത് പകർച്ചവ്യാധികൾ നിലവിൽ നിയന്ത്രണവിധേയമാണെന്നും മന്ത്രി അറിയിച്ചു. എന്നാൽ ശക്തമായ മഴ തുടരുകയാണെങ്കിൽ ഡെങ്കിപ്പനി വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രോഗവ്യാപനം തടയാൻ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും ‘ഡ്രൈ ഡേ’ ആചരണം കൂടുതൽ വ്യാപിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ആശുപത്രികളിൽ, പ്രത്യേകിച്ച് മെഡിക്കൽ കോളേജുകളിൽ രോഗികളെ നിലത്ത് കിടത്തി ചികിത്സിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇതിനായി പനി ക്ലിനിക്കുകൾ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 200-ഓളം അധിക ബെഡുകൾ സജ്ജമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം പുലയനാർകോട്ടയിലും കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പുതിയ ബ്ലോക്ക് നിർമ്മിക്കുമെന്നും, ഇതിനുള്ള നടപടികൾ ഏകോപിപ്പിക്കാൻ ഡി.എം.ഇ, ഡി.എച്ച്.എസ് അധികൃതർക്ക് ചുമതല നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.



