മുംബൈ: കാലവർഷക്കെടുതിയെ തുടർന്ന് മഹാരാഷ്ട്രയിൽ ദുരിതം രൂക്ഷമായി. മുംബൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ 10 പേർ മരിച്ചതായാണ് റിപ്പോർട്ട്. ജനജീവിതം സാരമായി ബാധിച്ചതിനെ തുടർന്ന് മുംബൈയുൾപ്പെടെ നിരവധി നഗരങ്ങളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. വെള്ളക്കെട്ടും മണ്ണിടിച്ചിലും കാരണം പുണെ–മുംബൈ റെയിൽ, റോഡ് ഗതാഗതവും തടസ്സപ്പെട്ടു.
മുംബൈയിലെ സാകി നാകയിൽ തുറന്നുകിടന്ന മാൻഹോളിൽ വീണ് ഒരാൾ മരിച്ചു. കുർളയിൽ മരം വീണ് റോഡരികിലെ കട തകർന്നുണ്ടായ അപകടത്തിൽ ഒരാളും, ചേമ്പൂരിൽ സ്കൂൾ ബസിന് മുകളിലേക്ക് മരം വീണതിനെ തുടർന്ന് 11 വയസുകാരനും മരിച്ചു. ഖാർഘറിലെ പാണ്ഡവ്കഡ വെള്ളച്ചാട്ടത്തിൽ വിലക്ക് ലംഘിച്ച് ഇറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. മീര റോഡ്–ഭയന്ദർ മേഖലയിൽ തെങ്ങ് വീണ് ഒരാളും മരിച്ചു.
അതേസമയം, ലോഹഗഡ് കോട്ടയ്ക്ക് സമീപമുള്ള പട്ടൺ ഗ്രാമത്തിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബം കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം പുണെ–മുംബൈ എക്സ്പ്രസ് വേയും ദേശീയപാതയുടെ ചില ഭാഗങ്ങളും അടച്ചു. മുംബൈ, പാൽഘർ, റായ്ഗഡ്, പുണെ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.


