ഡാലസ്: ലോകകപ്പിൽ തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുന്ന അർജന്റീന ഇന്ന് പ്രീക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെ നേരിടും. ചൊവ്വാഴ്ച രാത്രി 9.30ന് നടക്കുന്ന മത്സരത്തിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന വിജയത്തുടർച്ച നിലനിർത്താനാണ് ലക്ഷ്യമിടുന്നത്.
പ്രീക്വാർട്ടറിലെത്താൻ കേപ് വെർദെയെ 3-2ന് പരാജയപ്പെടുത്തിയെങ്കിലും അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിൽ അർജന്റീന കനത്ത വെല്ലുവിളി നേരിട്ടിരുന്നു. അതിനാൽ നോക്കൗട്ട് ഘട്ടത്തിൽ കൂടുതൽ ജാഗ്രതയോടെയാകും ടീം ഇറങ്ങുക.
ടൂർണമെന്റിൽ മികച്ച ഫോമിലുള്ള മെസ്സിയിലേക്കാണ് ആരാധകരുടെ ശ്രദ്ധ. ഇതുവരെ 20 ഗോളുകളുമായി ഗോൾവേട്ടയിൽ ഒന്നാം സ്ഥാനത്തുള്ള താരം ലോകകപ്പിൽ തുടർച്ചയായ അഞ്ചാം മത്സരത്തിലും ഗോൾ നേടുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ.
മറുവശത്ത്, മുഹമ്മദ് സലയുടെ നേതൃത്വത്തിലുള്ള ഈജിപ്ത് ഷൂട്ടൗട്ടിൽ ഓസ്‌ട്രേലിയയെ കീഴടക്കിയാണ് പ്രീക്വാർട്ടറിലെത്തിയത്. ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഈജിപ്തിന്റെ ആദ്യ ജയമായിരുന്നു അത്. അർജന്റീനയെ അട്ടിമറിച്ച് ക്വാർട്ടറിലെത്താനായാൽ ലോകകപ്പ് ചരിത്രത്തിൽ അവസാന എട്ടിലെത്തുന്ന അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യമെന്ന നേട്ടവും ഈജിപ്തിന് സ്വന്തമാകും.
മറ്റൊരു പ്രീക്വാർട്ടർ മത്സരത്തിൽ സ്വിറ്റ്‌സർലൻഡ് കൊളംബിയയെ നേരിടും. ബുധനാഴ്ച പുലർച്ചെ 1.30നാണ് മത്സരം.
അതേസമയം, ക്വാർട്ടർ ഫൈനലിൽ കരുത്തരുടെ പോരാട്ടങ്ങളാണ് കാത്തിരിക്കുന്നത്. മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് മൊറോക്കോയെ നേരിടും. കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് മൊറോക്കോ ക്വാർട്ടറിലെത്തിയത്. പാരഗ്വായെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ഫ്രാൻസിന്റെ മുന്നേറ്റം.
മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ സ്‌പെയിൻ ബെൽജിയവുമായി ഏറ്റുമുട്ടും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് സ്‌പെയിൻ മുന്നേറിയത്. യുഎസ്എയെ 4-1ന് തകർത്ത ആത്മവിശ്വാസത്തിലാണ് ബെൽജിയം.
മറ്റൊരു മത്സരത്തിൽ നോർവേ ഇംഗ്ലണ്ടിനെ നേരിടും. മെക്‌സിക്കോയെ 3-2ന് കീഴടക്കിയാണ് ഇംഗ്ലണ്ട് ക്വാർട്ടറിലെത്തിയത്. അതേസമയം, കരുത്തരായ ബ്രസീലിനെ അട്ടിമറിച്ചാണ് നോർവേ അവസാന എട്ടിലേക്ക് മുന്നേറിയത്.




