കൊച്ചി/കോഴിക്കോട്: കൂട്ടപ്പിരിച്ചുവിടലിനെ തുടർന്നുണ്ടായ തർക്കത്തിൽ അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. ചർച്ചയിലെ ധാരണ ലംഘിച്ചെന്ന് ആരോപിച്ച് കൊച്ചിയിലും കോഴിക്കോടുമുള്ള ഓഫീസുകളിൽ എത്തിയ ജീവനക്കാരെ ഇന്ന് അകത്തേക്ക് പ്രവേശിപ്പിച്ചില്ല.
കഴിഞ്ഞ ദിവസം ലേബർ കമ്മീഷണർ വിളിച്ചുചേർത്ത യോഗത്തിൽ, തൊഴിൽമന്ത്രിയുമായി കമ്പനി മാനേജ്മെന്റ് ചർച്ച നടത്തുന്നതുവരെ ജീവനക്കാർക്ക് സാധാരണ രീതിയിൽ ജോലി തുടരാമെന്ന ധാരണയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് രാവിലെ ജീവനക്കാർ ഓഫീസിലെത്തിയപ്പോൾ കൊച്ചി ഓഫീസിന്റെ വാതിലുകൾ തുറന്നിരുന്നില്ല.
ഓഫീസിന് മുന്നിൽ ജീവനക്കാർ കാത്തുനിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ട്രേഡ് യൂണിയൻ നേതാക്കളും ഉമാ തോമസ് എംഎൽഎയും സ്ഥലത്തെത്തി. തൊഴിൽവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തി.
കൊച്ചി ഓഫീസിൽ ഏകദേശം 600 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. നിലവിൽ സുരക്ഷാ ജീവനക്കാർ മാത്രമാണ് ഓഫീസിലുള്ളത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആരെയും അകത്തേക്ക് കടത്തിവിടരുതെന്ന നിർദേശമാണ് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. കമ്പനി മാനേജ്മെന്റ് പ്രതിനിധികൾ ആരും സ്ഥലത്തെത്തിയിട്ടില്ല.
കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ കമ്പനിയുടെ ലീഗൽ അഡ്വൈസർ മാത്രമാണ് പങ്കെടുത്തത്. സ്ഥാപനം തുറന്ന് പ്രവർത്തനം തുടരണമെന്ന നിർദേശം എംഎൽഎയും ലേബർ കമ്മീഷണറും അദ്ദേഹത്തിന് നൽകിയിരുന്നു. എന്നാൽ കമ്പനി അധികൃതർ ഇതിൽ പ്രതികരിച്ചിട്ടില്ലെന്നാണ് തൊഴിൽവകുപ്പ് വ്യക്തമാക്കുന്നത്.
ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ച മൂലമല്ല നിലവിലെ സാഹചര്യമുണ്ടായതെന്നാണ് തൊഴിൽവകുപ്പിന്റെ നിലപാട്. അതിനാൽ തുടർന്നുള്ള ദിവസങ്ങളിലും ഓഫീസിലെത്തുന്ന ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്താനാണ് തീരുമാനം. കമ്പനി വൈസ് പ്രസിഡന്റ്, എച്ച്ആർ വിഭാഗം, ലീഗൽ അഡ്വൈസർ എന്നിവരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നും അധികൃതർ അറിയിച്ചു.
ജൂലൈ 10 മുതൽ ഏത് ദിവസവും ചർച്ചയ്ക്ക് തയ്യാറാണെന്ന് കമ്പനി അറിയിച്ചതിനെ തുടർന്ന് മന്ത്രി ബിന്ദു കൃഷ്ണ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് ഇ-മെയിൽ അയച്ചിരുന്നു. എന്നാൽ പിന്നീട് കമ്പനി അധികൃതർ പ്രതികരിച്ചില്ലെന്നാണ് വിവരം.
കോഴിക്കോട് കോറോ ഹെൽത്ത് ഓഫീസിലും സമാന സാഹചര്യമാണുള്ളത്. ഇവിടെ എത്തിയ മുന്നൂറോളം ജീവനക്കാരുടെയും ഹാജർ തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. ജീവനക്കാർക്ക് ജൂലൈ 10 വരെ ജോലി ചെയ്തതായി കണക്കാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
അതേസമയം, സംഭവത്തിൽ സിഐടിയു പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കമ്പനി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്ന് സർവീസ് പ്രൊവൈഡർമാരെ ഉൾപ്പെടെ മാറ്റിയതായും, കെട്ടിട ഉടമയുടെ കൈവശം പ്രവേശന താക്കോൽ മാത്രമാണുള്ളതെന്നും റിപ്പോർട്ടുകളുണ്ട്.


