കൊച്ചി: ഹൈക്കോടതി അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ആരോപണവുമായി ലോയേഴ്സ് കോൺഗ്രസ്. നിയമനങ്ങളിൽ സംഘടന ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്നും അർഹരായ അഭിഭാഷകർക്ക് അവസരം ലഭിക്കുന്നില്ലെന്നുമാണ് ലോയേഴ്സ് കോൺഗ്രസിന്റെ പരാതി.
നിയമനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നേരിൽ അറിയിച്ചപ്പോഴും മുഖ്യമന്ത്രി പരിഗണിച്ചില്ലെന്നും, മൂന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ലോയേഴ്സ് കോൺഗ്രസിലെ ഏതാനും പ്രതിനിധികളെ മാത്രമാണെന്നും സംഘടന ആരോപിച്ചു. പരാതിയെ തുടർന്ന് മൂന്ന് പേർ രാജിവച്ചെങ്കിലും അനർഹരെന്ന് ചൂണ്ടിക്കാണിച്ചവർ ഇപ്പോഴും തുടരുകയാണെന്നും ലോയേഴ്സ് കോൺഗ്രസ് വ്യക്തമാക്കി.
പരാതിയുള്ള നിയമനങ്ങൾ പിൻവലിക്കണമെന്നും അല്ലെങ്കിൽ പട്ടികയിൽ ഉൾപ്പെട്ട അനർഹരുടെ പേരുകൾ പുറത്തുവിടുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. ജില്ലാ അഭിഭാഷക നിയമനങ്ങളിലും ആശങ്കയുണ്ടെന്നും ലോയേഴ്സ് കോൺഗ്രസ് ചൂണ്ടിക്കാട്ടി. സംഘടന നിർദേശിക്കുന്ന അഭിഭാഷകരെ പരിഗണിച്ചുകൊണ്ട് നിയമനം നടത്തണമെന്നും കെപിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതൃത്വത്തിന്റെ ഇടപെടൽ വേണമെന്നും ആവശ്യമുയർത്തിയിട്ടുണ്ട്.
സർക്കാർ അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട് ലോയേഴ്സ് കോൺഗ്രസ് നേരത്തെയും പരാതി ഉന്നയിച്ചിരുന്നു. കോൺഗ്രസുമായി ബന്ധമുള്ള അഭിഭാഷകരെ ഒഴിവാക്കി മറ്റുള്ളവരെ നിയമിക്കുന്നുവെന്നായിരുന്നു ആരോപണം. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പി.കെ. അബ്ദുറഹ്മാൻ കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിൽ, വ്യക്തിപരമായ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ചില നിയമനങ്ങളെന്നും സംഘടനയിലെ അംഗങ്ങളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർ നിയമനത്തിലും നേരത്തെ ലോയേഴ്സ് കോൺഗ്രസ് എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. എല്ലാ പ്ലീഡർ നിയമനങ്ങളും പുനഃപരിശോധിക്കണമെന്നായിരുന്നു സംഘടനയുടെ ആവശ്യം. നിയമനം നേടിയ പ്ലീഡർമാരെക്കുറിച്ച് പരിശോധന നടത്തിയതായും ഒഴിവാക്കേണ്ടവരുടെ പട്ടിക മുഖ്യമന്ത്രിക്ക് കൈമാറുമെന്നും സംഘടന അറിയിച്ചിരുന്നു.
അനുഭവസമ്പത്തില്ലാത്തവരെ നിയമിക്കുന്നത് സർക്കാരിന് തിരിച്ചടിയാകുമെന്നും, സർക്കാർ കേസുകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള കൂടുതൽ അഭിഭാഷകർ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലോയേഴ്സ് കോൺഗ്രസ് വിമർശനം ഉന്നയിച്ചത്. ഹൈക്കോടതി സർക്കാർ അഭിഭാഷക നിയമനങ്ങളിൽ കൂടുതൽ സുതാര്യത വേണമെന്നാണ് സംഘടനയുടെ ആവശ്യം.




