ചെന്നൈ: ഇസ്ലാം മതം സ്വീകരിച്ച ഒരാൾക്ക് പിന്നാക്ക സംവരണത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകി.
മതം മാറിയതിന്റെ പേരിൽ നിലവിൽ ലഭിച്ചിരുന്ന സംവരണ ആനുകൂല്യം നിഷേധിക്കരുതെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഈ വിഷയത്തിൽ ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.
കഴിഞ്ഞ മാസം മദ്രാസ് ഹൈക്കോടതി നൽകിയ വിധിയിൽ, ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച ഒരാൾക്ക് മുസ്ലിം എന്ന നിലയിൽ മാത്രം അവകാശപ്പെടാനാകുമെന്നും പിന്നാക്ക സംവരണത്തിന് അർഹതയില്ലെന്നും വ്യക്തമാക്കിയിരുന്നു. കൂടാതെ, ഇസ്ലാം മതത്തിലേക്ക് മാറുന്ന പിന്നാക്ക വിഭാഗക്കാർക്ക് 3.5 ശതമാനം സംവരണം നൽകുന്ന തമിഴ്നാട് സർക്കാർ ഉത്തരവും കോടതി നിയമവിരുദ്ധമാണെന്ന് വിലയിരുത്തി.
ഹിന്ദുമതത്തിൽ ജനിച്ച പരമശിവം എന്നയാൾ പിന്നീട് സമീർ അഹമ്മദ് എന്ന പേരിൽ ഇസ്ലാം മതം സ്വീകരിച്ചു. തുടർന്ന് ലെബ്ബായി വിഭാഗത്തിൽപ്പെടുത്തി പിന്നാക്ക സർട്ടിഫിക്കറ്റ് നൽകണമെന്ന അപേക്ഷ അധികൃതർ തള്ളിയതിനെ തുടർന്നാണ് കേസ് കോടതിയിലെത്തിയത്.
ഹൈക്കോടതി വിധിക്കെതിരെ വിവിധ സംഘടനകൾ പ്രതിഷേധം അറിയിക്കുകയും സുപ്രീംകോടതിയിൽ അപ്പീൽ നൽകണമെന്ന് തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.




