കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. യൂട്യൂബ് ചാനലിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് പാലാരിവട്ടം പൊലീസ് നിലപാട് അറിയിച്ചത്.
വീഡിയോ വിശദമായി പരിശോധിച്ചതിൽ അപകീർത്തി സംബന്ധിച്ച കുറ്റം മാത്രമാണ് പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതെന്നും മറ്റ് ക്രിമിനൽ കുറ്റങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതിനാൽ ബി.എൻ.എസ്.എസ്. വകുപ്പ് 222(1) പ്രകാരം പൊലീസ് നടപടിക്ക് നിയമസാധുതയില്ലെന്ന് അൻസിബയ്ക്ക് നൽകിയ മറുപടിയിൽ പറയുന്നു.
കേസിൽ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച് അൻസിബ കോടതിയെ സമീപിച്ചിരുന്നു. ഹർജി നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ വിശദീകരണം.
ജൂൺ 26നാണ് ലക്ഷ്മിപ്രിയക്കും കാൻ മീഡിയ യൂട്യൂബ് ചാനലിനുമെതിരെ അൻസിബ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ അപകീർത്തികരവും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങൾ നടത്തിയെന്നാണ് പരാതിയിലെ ആരോപണം.
തന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്മിപ്രിയയും ശ്വേതാ മേനോനും ഗൂഢാലോചന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലെ പരാമർശങ്ങൾ തന്റെ അന്തസിനെയും വ്യക്തിപരമായ മാന്യതയെയും തകർക്കുന്നതാണെന്നും അൻസിബ പരാതിയിൽ ആരോപിച്ചിരുന്നു.




