ആലപ്പുഴ: ഉസ്‌ബെക്കിസ്താനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയുടെ മരണകാരണം തലച്ചോറിലുണ്ടായ രക്തസ്രാവമെന്ന് റീ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നേരത്തെ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെയും കണ്ടെത്തലുകൾക്ക് സമാനമായാണ് പുതിയ റിപ്പോർട്ടിലുമുള്ളത്.
തലയ്ക്ക് പിന്നിൽ രണ്ട് തവണ അടിയേറ്റതിന്റെ പാടുകളും നട്ടെല്ലിന് ക്ഷതവും കണ്ടെത്തിയിട്ടുണ്ട്. പുറത്തും വയറ്റിലും ചവിട്ടേറ്റതിന്റെ അടയാളങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാഫലം ലഭിച്ചതിന് ശേഷമായിരിക്കും വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവിടുക.
സാവരിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് വണ്ടാനം മെഡിക്കൽ കോളേജിൽ റീ പോസ്റ്റ്‌മോർട്ടം നടത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മാതാപിതാക്കളുടെയും ഉസ്‌ബെക്കിസ്താനിലെത്തിയ ബന്ധുവിന്റെയും മൊഴി ഇന്ന് രേഖപ്പെടുത്തും.
ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ (22) ജൂലൈ മൂന്നിനാണ് ഉസ്‌ബെക്കിസ്താനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഹോസ്റ്റലിൽ കൊല്ലപ്പെട്ടത്. ഹരിപ്പാട് പിലാപ്പുഴ സ്വദേശികളായ ബസന്ത്-മിനി സുപ്രഭ ദമ്പതികളുടെ മകളാണ് സാവരിയ.
സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശി സദറുൽ അനം (23) അറസ്റ്റിലായിരുന്നു. ഇരുവരും ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളാണ്. പ്രതി നേരത്തെയും സാവരിയയെ ഉപദ്രവിച്ചിരുന്നുവെന്ന് സഹപാഠികൾ മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്.
സാവരിയ വീണതാണെന്ന് പറഞ്ഞാണ് പ്രതി ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. പിന്നീട് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇന്ത്യയും ഉസ്‌ബെക്കിസ്താനും തമ്മിലുള്ള നയതന്ത്ര കരാർ പ്രകാരം കേസ് ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. വിചാരണ കേരളത്തിൽ നടത്തണമെന്നാണ് പ്രതിയുടെ കുടുംബവും ആവശ്യപ്പെട്ടിരിക്കുന്നത്.



