കണ്ണൂര്‍: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കുടുംബം. ആശുപത്രി മാനേജ്മെന്റിനും ചികിത്സയിൽ പങ്കെടുത്ത ഡോക്ടർമാർക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തുമെന്ന് കുടുംബം അറിയിച്ചു. രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ചായിരിക്കും പ്രതിഷേധമെന്നും ബന്ധുക്കൾ അറിയിച്ചു.
സംഭവത്തിൽ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. ഉത്തരവാദികളായ മുഴുവൻ ഡോക്ടർമാർക്കെതിരെയും നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
അനസ്തേഷ്യ നൽകിയ സമയത്ത് തന്നെ കുഞ്ഞിന് ഹൃദയാഘാതമുണ്ടായെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ചെറിയ മുറിവിന്റെ പേരിൽ കുഞ്ഞിന്റെ ജീവൻ നഷ്ടമായത് അംഗീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി.
ചുണ്ടിലെ മുറിവിന് ഒന്നോ രണ്ടോ സ്റ്റിച്ച് മാത്രം മതിയാകുമെന്ന് നേരത്തെ ചികിത്സിച്ച ഡോക്ടർ പറഞ്ഞിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയുടെ വിശ്വാസ്യത ബിസിനസ് താൽപര്യങ്ങൾക്ക് ഉപയോഗിച്ചുവെന്നും സംഭവത്തിൽ മനുഷ്യത്വരഹിതമായ സമീപനമാണ് ഉണ്ടായതെന്നും കുടുംബം ആരോപിച്ചു.
ചെറിയ മുറിവിന് ജനറൽ അനസ്തേഷ്യ നൽകേണ്ട സാഹചര്യം എന്തായിരുന്നുവെന്നാണ് കുടുംബം ചോദിക്കുന്നത്. മാസം തികയാതെ ജനിച്ച കുഞ്ഞാണെന്ന വിവരം ആശുപത്രിയെ അറിയിച്ചിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. കുട്ടിക്ക് പ്ലാസ്റ്റിക് സർജറി വേണമെന്ന് ആശുപത്രി അധികൃതർ ആദ്യം അറിയിച്ചിരുന്നുവെന്നും ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടുവെന്നുമുള്ള ആരോപണവും കുടുംബം ഉന്നയിച്ചു.
ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ തന്നെ കുഞ്ഞ് ബോധരഹിതനായെന്നും വെള്ളം പോലും നൽകാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. അനസ്തേഷ്യയുടെ ഡോസ് സംബന്ധിച്ച് പിഴവ് സംഭവിച്ചതായി ആശുപത്രി സമ്മതിച്ചിരുന്നുവെന്നും കുടുംബം പറയുന്നു.
സംഭവം ഒറ്റപ്പെട്ടതായി കാണാനാകില്ലെന്നും ചികിത്സയിൽ ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് സമഗ്രമായി അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം തുടരുകയാണ്.


