തിരുവനന്തപുരം: പാർട്ടിയുമായി ബന്ധപ്പെട്ട ആഭ്യന്തര വിവരങ്ങൾ സാമൂഹികമാധ്യമങ്ങൾക്കും ഓൺലൈൻ മാധ്യമങ്ങൾക്കും ചോർത്തുന്നവരെ കണ്ടെത്താൻ ബി.ജെ.പി.യിൽ അന്വേഷണം ശക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിന്റെ വിനിയോഗത്തിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ ഉൾപ്പെടെ സമീപകാല വിവാദങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്തുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം. നേതൃനിരയിലുള്ളവരോ അവരുമായി അടുത്ത ബന്ധമുള്ളവരോ തന്നെയാകാം വിവരച്ചോർച്ചയ്ക്ക് പിന്നിലെന്നാണ് നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ. വിമതനീക്കത്തിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്.
വിദേശത്തുള്ള സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തിരിച്ചെത്തിയശേഷം അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്നാണ് വിവരം. സംസ്ഥാന നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉയർത്തി പ്രസിഡന്റിന്റെ നേതൃത്വത്തെ തന്നെ ലക്ഷ്യമിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തുന്നത്.
സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ മൂന്ന് നേതാക്കളെ ചുമതലയിൽ നിന്ന് നീക്കിയെന്ന തരത്തിൽ പ്രചരിച്ച വ്യാജ സർക്കുലറിന് ഉപയോഗിച്ച ലെറ്റർപാഡ് ആരുടേതാണെന്നും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. കേന്ദ്ര നേതൃത്വത്തിന്റെ നിരീക്ഷണം ശക്തമായതിനാൽ സംസ്ഥാന നേതൃത്വത്തിനെതിരായ അസംതൃപ്തി ഇതുവരെ പരസ്യമായി പ്രകടമായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ വിമതനീക്കത്തിനുള്ള സാധ്യത കുറവാണെന്നായിരുന്നു നേതൃത്വത്തിന്റെ മുൻ വിലയിരുത്തൽ.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം അനുവദിച്ച ഫണ്ടിന്റെ വിനിയോഗത്തിലാണ് വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ ഉയർന്നത്. കേന്ദ്രം സൗജന്യമായി നൽകുന്ന പ്രചാരണക്കൊടികളുടെ പേരിൽ വ്യാജ ബില്ലുകൾ തയ്യാറാക്കൽ, സ്വകാര്യ ഏജൻസി വഴി കൊടികൾ വാങ്ങി കമ്മിഷൻ കൈപ്പറ്റൽ, ഹെലികോപ്റ്റർ യാത്രാച്ചെലവ് പെരുപ്പിച്ച് കാണിക്കൽ, വി.ഐ.പി. താമസം, ഭക്ഷണം, യാത്ര എന്നിവയുടെ പേരിൽ രേഖകളില്ലാതെ തുക ചെലവഴിച്ചതായി കാണിക്കൽ, തിരഞ്ഞെടുപ്പ് ഫണ്ട് ഉപയോഗിച്ച് ചില നേതാക്കൾ വ്യക്തിഗത ബാങ്ക് വായ്പകൾ തീർത്തു തുടങ്ങിയ ആരോപണങ്ങളാണ് ചർച്ചയായത്.
ഇതിനുപിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയുൾപ്പെടെ മൂന്ന് നേതാക്കളെ ചുമതലയിൽ നിന്ന് നീക്കിയെന്ന വ്യാജ സർക്കുലർ രാജീവ് ചന്ദ്രശേഖറിന്റെ പേരിൽ പ്രചരിച്ചത്. സർക്കുലർ വ്യാജമാണെന്ന് അദ്ദേഹം വിശദീകരണം നൽകിയിട്ടും വിഷയത്തിൽ വിവാദം തുടരുകയാണ്.











