കോട്ടയം: പാലാ നഗരസഭയിൽ ചെയർപേഴ്‌സൺ തുടർച്ചയായി നാല് ദിവസങ്ങളിൽ കൗൺസിൽ യോഗം വിളിച്ചത് വിവാദമായി. ജൂലൈ 14 മുതൽ 17 വരെ ദിവസേന യോഗം ചേരാനാണ് കൗൺസിലർമാർക്ക് അറിയിപ്പ് നൽകിയിരിക്കുന്നത്.
ഒരു ദിവസം തന്നെ തീർക്കാൻ കഴിയുന്ന അജണ്ടകൾ നാല് ദിവസങ്ങളായി വിഭജിച്ചാണ് യോഗം വിളിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇത് കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും അവർ പറയുന്നു.
സ്വതന്ത്ര കൂട്ടായ്മയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിനിടെയാണ് ഈ നടപടി. അവിശ്വാസ പ്രമേയം പാസാകുമെന്ന് മനസ്സിലായതോടെ ചെയർപേഴ്‌സൺ മനപ്പൂർവം ഇത്തരമൊരു തീരുമാനം എടുത്തതാണെന്നും പ്രതിപക്ഷം ആരോപിച്ചു.
കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്ര കൂട്ടായ്മയും തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടർന്നാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. നഗരസഭയിലെ പ്രശ്നം പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അന്തിമ തീരുമാനം കെപിസിസിക്ക് വിട്ടിരിക്കുകയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം.
സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും പ്രമേയം പാസാക്കിയിട്ടുണ്ട്. എന്നാൽ മുതിർന്ന കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി അറിയിച്ച ശേഷമേ നിലപാട് വ്യക്തമാക്കൂ എന്നാണ് സ്വതന്ത്ര കൂട്ടായ്മയുടെ പ്രതികരണം.
അതേസമയം, നഗരസഭയിലെ പ്രശ്നം യുഡിഎഫിന്റെ ആഭ്യന്തര വിഷയമാണെന്ന് കേരള കോൺഗ്രസ് (എം) അധ്യക്ഷൻ ജോസ് കെ. മാണി പറഞ്ഞു. ഭരണപ്രതിസന്ധി തുടരുകയാണെങ്കിൽ ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ളവർ രാജിവെക്കുന്നതാണ് നല്ലതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലൂപടവനും അഭിപ്രായപ്പെട്ടു.


