അറ്റ്‌ലാന്‍റ: അമേരിക്കയിലെ ജോർജിയയിൽ ഇന്ത്യൻ വംശജയും ഗൂഗിളിലെ മുതിർന്ന സാങ്കേതിക ഉദ്യോഗസ്ഥയുമായ ശീതൾ വ്രസെൻ (57) വെടിയേറ്റ് മരിച്ചു. വെടിവെപ്പിൽ ദമ്പതികളുടെ 23-കാരനായ മകൻ ജെയ്‌സൺ വ്രസെനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഭർത്താവ് കിർക്ക് ബി. വ്രസെനെ (56) പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ജോർജിയയിലെ സ്മിർണയിലെ ഇവരുടെ വസതിയിൽ സംഭവം നടന്നത്. കുടുംബവഴക്കിനെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വെടിയൊച്ച കേട്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ശീതളിനെ മരിച്ച നിലയിൽ കണ്ടെത്തി. വീടിന് പുറത്തുവെച്ച് വെടിയേറ്റ നിലയിൽ കണ്ടെത്തിയ ജെയ്‌സണെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊലപാതകം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, തോക്ക് കൈവശം വെച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കിർക്ക് ബി. വ്രസെനെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കോടതി ജാമ്യം നിഷേധിച്ചിട്ടുണ്ട്. ദമ്പതികൾക്ക് ജെസീക്ക എന്ന മകൾ കൂടി ഉണ്ട്. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഗൂഗിളിൽ എഞ്ചിനീയറിംഗ് ലീഡറായി പ്രവർത്തിച്ചിരുന്ന ശീതൾ വ്രസെൻ രണ്ട് പതിറ്റാണ്ടിലേറെയായി സാങ്കേതിക രംഗത്ത് സജീവമായിരുന്നു. ഗൂഗിളിൽ ചേരുന്നതിന് മുമ്പ് ഹോം ഡിപ്പോ, ദി വെതർ ചാനൽ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലും അവർ ഉന്നത പദവികൾ വഹിച്ചിരുന്നു. ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശീതൾ രണ്ട് സോഫ്റ്റ്‌വെയർ പേറ്റന്റുകളുടെ ഉടമയുമായിരുന്നു.


