പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതകക്കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ കോടതിമുറിയിലും വെല്ലുവിളി മുഴക്കി പ്രതി ചെന്താമര. വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് “തൂക്കിക്കൊന്നോളൂ” എന്നായിരുന്നു പ്രതിയുടെ മറുപടി. തുടർന്ന് കോടതിയോട് വെല്ലുവിളി നിറഞ്ഞ പരാമർശങ്ങളും ഭീഷണികളും ചെന്താമര തുടർന്നു.
“വേണ്ടിവന്നാൽ ഇനിയും ആളുകളെ കൊല്ലും”, “ഒരു കവിളത്ത് അടിച്ചാൽ മറ്റേ കവിളും കാണിക്കാൻ ഞാൻ ഗാന്ധിജിയല്ല”, “എഴുതാൻ പറ്റുന്നതെല്ലാം എഴുതിക്കോ” തുടങ്ങിയ പരാമർശങ്ങളാണ് പ്രതി കോടതിയിൽ നടത്തിയത്. “തടസ്സം നിന്നാൽ ഇങ്ങനെയായിരിക്കും പ്രതികരണം” എന്നും ഇയാൾ പറഞ്ഞു.
ചെന്താമരയ്ക്ക് മാനസികപ്രശ്നങ്ങളില്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടിയപ്പോൾ, “എനിക്ക് പ്രശ്നമുണ്ടെന്ന് ആരാണ് പറഞ്ഞത്?” എന്നായിരുന്നു പ്രതിയുടെ പ്രതികരണം. ഇനിയും കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ടെന്ന് പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടിൽ പരാമർശമുണ്ടെന്നും കോടതി അറിയിച്ചു. അതിന് മറുപടിയായി, “ഞാൻ ഇതുവരെ ജാമ്യം പോലും വാങ്ങിയിട്ടില്ല” എന്നും, “ഞാൻ ആരെയും തേടിപ്പോകില്ല, ആരെങ്കിലും വന്നാൽ വിടില്ല” എന്നുമാണ് ചെന്താമര പ്രതികരിച്ചത്.
പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 103(1), 126(2) വകുപ്പുകൾ പ്രകാരമാണ് കുറ്റം തെളിഞ്ഞത്. കേസിലെ ശിക്ഷ ജൂലൈ 15-ന് വിധിക്കും.
2025 ജനുവരിയിൽ നെൻമാറ പോത്തുണ്ടിയിൽ അയൽവാസികളായ സുധാകരനെയും (56) അമ്മ ലക്ഷ്മിയെയും (75) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ചെന്താമര ഈ ഇരട്ടക്കൊല നടത്തിയത്. സജിത വധക്കേസിലും ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.


