ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പിങ്ക് പൊലീസ് ബൂത്തിന് മുന്നിൽ ചില്ലുവാതിൽ തകർക്കുന്നതിനിടെ പരിക്കേറ്റ യുവാവ് രക്തം വാർന്ന് മരിച്ചു. ബിഹാർ സ്വദേശിയും ഗാസിയാബാദിൽ കാർ മെക്കാനിക്കുമായ രാജ്കുമാർ (22) ആണ് മരിച്ചത്. സംഭവത്തിൽ ബൂത്തിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർ സമയബന്ധിതമായി ഇടപെട്ടില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
ഓട്ടോറിക്ഷാ കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പരാതി നൽകാനാണ് രാജ്കുമാർ പിങ്ക് പൊലീസ് ബൂത്തിലെത്തിയത്. എന്നാൽ ബൂത്തിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർ പരാതി സ്വീകരിക്കാതെ സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ നിർദേശിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് പ്രകോപിതനായ രാജ്കുമാർ ബൂത്തിന്റെ ചില്ലുവാതിലിൽ അടിച്ചതോടെ ഗ്ലാസ് തകർന്ന് കൈയിൽ ഗുരുതരമായി മുറിവേൽക്കുകയായിരുന്നു.
പരിക്കേറ്റ് രക്തം വാർന്നിട്ടും ഉടൻ ചികിത്സ ലഭ്യമാക്കിയില്ലെന്നാണ് ദൃക്സാക്ഷികളുടെയും ബന്ധുക്കളുടെയും ആരോപണം. വിവരം ലഭിച്ച് പൊലീസ് എത്തിയെങ്കിലും ആശുപത്രിയിലെത്തിക്കാൻ വാഹനം ലഭിക്കാത്തതിനാൽ ചികിത്സ വൈകിയതായും ആരോപണമുണ്ട്. പിന്നീട് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രാജ്കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. മരിച്ച രാജ്കുമാറിന്റെ ഭാര്യ എട്ട് മാസം ഗർഭിണിയാണ്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.














