കോഴിക്കോട്: കോഴിക്കോട്ടെ മൂട്ടോളിയിൽ ഭൂഗർഭ മഴവെള്ള സംഭരണിയിൽ തൊഴിലാളി മരിച്ച സംഭവം, 2015-ലെ പാളയം മാൻഹോൾ ദുരന്തത്തിന്റെ ഓർമകൾ വീണ്ടും ഉയർത്തുകയാണ്. അന്ന് മാൻഹോളിൽ കുടുങ്ങിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ ഇറങ്ങിയ ഓട്ടോ ഡ്രൈവർ പി. നൗഷാദും വിഷവാതകം ശ്വസിച്ച് മരിച്ചിരുന്നു. പതിനൊന്ന് വർഷങ്ങൾക്കിപ്പുറം സമാന സാഹചര്യത്തിലാണ് മറ്റൊരു ദുരന്തത്തിനും കോഴിക്കോട് സാക്ഷിയായത്.
മൂട്ടോളിയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഭൂഗർഭ മഴവെള്ള സംഭരണിയുടെ അച്ചുകൾ നീക്കം ചെയ്യുന്നതിനിടെയാണ് കക്കോടി സ്വദേശി സിറാജ് അപകടത്തിൽപ്പെട്ടത്. കോൺക്രീറ്റ് പൂർത്തിയായതിന് ദിവസങ്ങൾക്കുശേഷം സംഭരണിക്കുള്ളിലേക്ക് ഇറങ്ങിയ സിറാജ് ബോധരഹിതനാവുകയായിരുന്നു.
സഹപ്രവർത്തകരുടെ നിലവിളി കേട്ട് സമീപത്തെ സ്ഥാപനത്തിലെ ജീവനക്കാരനായ അമ്പലത്തുകളങ്ങര സ്വദേശി വിശ്വനാഥൻ രക്ഷാപ്രവർത്തനത്തിനായി സംഭരണിയിലേക്ക് ഇറങ്ങി. എന്നാൽ സിറാജിനെ പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ വിശ്വനാഥനും ബോധരഹിതനായി താഴേക്ക് വീണു.
വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്തു. ആശുപത്രിയിലെത്തിച്ചെങ്കിലും സിറാജിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലായ വിശ്വനാഥൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മഴവെള്ള സംഭരണി ദിവസങ്ങളായി അടച്ചുകിടന്നതിനാൽ അതിനുള്ളിൽ വിഷവാതകം രൂപപ്പെട്ടിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ ഉപകരണങ്ങളോ ഓക്സിജൻ സംവിധാനമോ ഇല്ലാതെ സംഭരണിയിലേക്ക് ഇറങ്ങിയതും അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു.
2015 നവംബർ 26-ന് കോഴിക്കോട്ടെ പാളയത്തെ ഡ്രെയിനേജ് മാൻഹോളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷിക്കാൻ ഇറങ്ങിയ ഓട്ടോ ഡ്രൈവർ പി. നൗഷാദും വിഷവാതകം ശ്വസിച്ച് മരിച്ചിരുന്നു. അന്നും ഇന്നും രക്ഷാപ്രവർത്തനത്തിനിറങ്ങിയവരാണ് ദുരന്തത്തിന്റെ ഇരകളായത് എന്നതാണ് ഈ രണ്ട് സംഭവങ്ങളും തമ്മിലുള്ള സമാനത.



