കോഴിക്കോട്: വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. കേസിൽ ആരോപണ വിധേയനായിരുന്ന റിബേഷ്, അറസ്റ്റ് സാധ്യത മുന്നിൽ കണ്ടാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
കേസിൽ പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് രാമകൃഷ്ണൻ കോടതിയെ സമീപിച്ചത്. കോടതി ജാമ്യം അനുവദിച്ചതോടെ നിലവിൽ അറസ്റ്റ് നടപടികളിൽ നിന്ന് സംരക്ഷണം ലഭിക്കും.
അതേസമയം, കേസിലെ പ്രതിയായ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഹർജി വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു.
ജിതിന് ജാമ്യം ലഭിച്ചതിന് പിന്നാലെ വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ പരിപാടികളിലെ അക്രമസംഭവങ്ങളും പൊലീസിനും സർക്കാരിനുമെതിരായ പ്രകോപന മുദ്രാവാക്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
എന്നാൽ ജാഥകളിൽ പങ്കെടുക്കുന്നത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമല്ലെന്നും പൊലീസ് കേസുകൾ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഈ വാദം പരിഗണിച്ചാണ് കോടതി അന്വേഷണ സംഘത്തിന്റെ ഹർജി തള്ളിയത്.











