ന്യൂഡൽഹി: ജമ്മു കശ്മീരിലെ അതിശക്തമായ മഴയെ തുടർന്നുണ്ടായ ദുരന്തങ്ങളിൽ മരണസംഖ്യ ഉയരുന്നു. അതിർത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിലായി ഇതുവരെ 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഴുപേരെ കാണാതായതായും അധികൃതർ അറിയിച്ചു.
രജൗരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ 11 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയുടെ ഏറ്റവും വലിയ ആഘാതം സുരൻകോട്ട് തഹസിൽ മേഖലയിലാണ് ഉണ്ടായത്. ഇവിടെ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നൂനബന്ദി ഗ്രാമത്തിൽ വീട് തകർന്നുണ്ടായ അപകടത്തിൽ 28 വയസുള്ള നാസിയ കൗസർ മരിച്ചതായി അധികൃതർ അറിയിച്ചു. അപകടത്തിൽ ഭർത്താവ് മുഹമ്മദ് ഹാഫിസിനും മൂന്ന് കുട്ടികൾക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലോവർ മുറ മേഖലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് മുഹമ്മദ് ലത്തീഫിനെയും കുടുംബത്തിലെ അഞ്ച് പേരെയും കാണാതായിട്ടുണ്ട്. ദുണ്ടക് ലത്തൂങ് പാലത്തിന് സമീപത്തെ അരുവിയിൽ നിന്ന് ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മഴക്കെടുതി ബാധിച്ച മേഖലകളിൽ രക്ഷാപ്രവർത്തനവും തിരച്ചിലും തുടരുകയാണ്.




