തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിൽ ഉണ്ടായ ലേഖന വിവാദവുമായി ബന്ധപ്പെട്ട് ന്യൂസ് എഡിറ്റർ കെ.ആർ. അജയനെതിരെ നടപടി ഉണ്ടായേക്കുമെന്ന് സൂചന. വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്ന് അജയനെ മാറ്റുകയോ സസ്‌പെൻഡ് ചെയ്യുകയോ ചെയ്യുന്നതിനെക്കുറിച്ച് പാർട്ടി തലത്തിൽ ചർച്ചകൾ നടക്കുന്നുവെന്നാണ് വിവരം.
വാരാന്തപ്പതിപ്പിലെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരം പുറത്തുപോയതിൽ അജയന് പങ്കുണ്ടെന്നാണ് മാനേജ്‌മെന്റിന്റെ നിഗമനം. പാർട്ടി നിർദേശപ്രകാരമാണ് തുടർനടപടികൾ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി അജയന് നേരത്തെ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്.
വിവാദവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ഓഫീസിലെ കമ്പ്യൂട്ടറുകൾ ഉൾപ്പെടെ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. “കള്ളൻ വിജയൻ” എന്ന ഫീച്ചർ പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് നേരത്തെ നിർദേശം നൽകിയിരുന്നുവെന്നാണ് വിവരം. എന്നാൽ അതിൽ പാർട്ടി വിരുദ്ധമായ ഒന്നുമില്ലെന്നും അത് പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു അജയന്റെ നിലപാട്. ഈ അഭിപ്രായ വ്യത്യാസമാണ് വാരാന്തപ്പതിപ്പ് സമയത്ത് പുറത്തിറങ്ങാതിരിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുപോയതിൽ അജയന് പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുകയാണ്.
അതേസമയം, വിവാദവുമായി ബന്ധപ്പെട്ട് റസിഡന്റ് എഡിറ്റർ എം. സ്വരാജ് നൽകിയ വിശദീകരണത്തിനെതിരെ പുതിയ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സാങ്കേതിക പ്രശ്നം കാരണം വാരാന്തപ്പതിപ്പ് അച്ചടിച്ചില്ലെന്നും, “കള്ളൻ വിജയൻ” എന്ന പേരിൽ ഒരു ലേഖനം ഉണ്ടായിരുന്നില്ലെന്നുമാണ് എം. സ്വരാജ് പറഞ്ഞത്.
എന്നാൽ ഈ വാദം നാടക പ്രവർത്തകൻ വിജയൻ തള്ളി. ഫീച്ചറിനായി ദേശാഭിമാനിയിൽ നിന്ന് രണ്ട് പേർ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ആ ഫീച്ചറിന്റെ പൂർണരൂപം ലേഖകൻ ടി.സി. രാജേഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചതായും റിപ്പോർട്ടുകളുണ്ട്.




