പാലാ: പാലാ നഗരസഭ അധ്യക്ഷ ദിയ ബിനുവിനെതിരായ അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. ഇതിന്റെ ഫലം എന്താകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. ഇടതുപക്ഷമാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എന്നാൽ പ്രമേയം വിജയിക്കാൻ യുഡിഎഫിലെ രണ്ട് കൗൺസിലർമാരുടെയെങ്കിലും പിന്തുണ കൂടി ആവശ്യമാണ്. നിലവിൽ 26 അംഗ നഗരസഭയിൽ ഇടതുപക്ഷത്തിന് 12 അംഗങ്ങളാണുള്ളത്. അവിശ്വാസം പാസാകാൻ 14 വോട്ടുകൾ വേണം.
അവിശ്വാസ പ്രമേയത്തിനെതിരെ വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം തങ്ങളുടെ കൗൺസിലർമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗവും അംഗങ്ങൾക്ക് സമാന നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ യുഡിഎഫ് നേതൃത്വവും അവിശ്വാസ പ്രമേയം പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, നഗരസഭയിൽ കോൺഗ്രസ് അംഗങ്ങളും അധ്യക്ഷ ദിയ ബിനുവിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര കൂട്ടായ്മയും തമ്മിൽ നേരത്തെ തന്നെ ഭിന്നത നിലനിന്നിരുന്നു. വാക്കേറ്റവും പൊലീസ് കേസും വരെ ഉണ്ടായ സാഹചര്യത്തിൽ ചില കൗൺസിലർമാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് പ്രധാന ചർച്ച.
കെഡിപിയുടെ ഏക കൗൺസിലർ അവിശ്വാസ പ്രമേയത്തെ എതിർക്കുമെന്നാണ് സൂചന. ഉപാധ്യക്ഷ മായാ രാഹുലിന് പാർട്ടി വിപ്പ് ബാധകമല്ല. എന്നാൽ കോൺഗ്രസ് അംഗങ്ങൾ സ്വീകരിക്കുന്ന നിലപാടിന് അനുസരിച്ചായിരിക്കും തന്റെ തീരുമാനമെന്നും അവർ വ്യക്തമാക്കി. ഇന്നത്തെ വോട്ടെടുപ്പിന്റെ ഫലം പാലാ നഗരസഭയിലെ ഭരണത്തിന്റെ ഭാവി നിർണയിക്കുന്നതായിരിക്കും.




