പാലക്കാട്: പ്രേതബാധ ഒഴിപ്പിക്കാമെന്ന പേരിൽ 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലപ്പുറം പൂക്കോട്ടൂർ സ്വദേശി എം. സിറാജിനെ ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചിറ്റൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചിറ്റൂരിലെത്തിയ സിറാജ്, പെൺകുട്ടിയുടെ അമ്മയുമായി പരിചയത്തിലാവുകയായിരുന്നു. മകൾക്ക് പ്രേതബാധയുണ്ടെന്നും അത് പൂജയിലൂടെ മാറ്റാമെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ അമ്മയുടെ വിശ്വാസം നേടിയതെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് അമ്മയെയും 16-കാരിയെയും സഹോദരനെയും ഒരു ഫാമിലേക്ക് വിളിച്ചുവരുത്തിയ സിറാജ്, പൂജ നടത്താനുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ മാത്രം മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. അമ്മയോടും സഹോദരനോടും മറ്റൊരു മുറിയിൽ കാത്തിരിക്കാനും ആവശ്യപ്പെട്ടു.
മുറിക്കുള്ളിൽ വെച്ച് പ്രതി പെൺകുട്ടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി ബഹളംവെച്ചു. തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


