സൂറത്ത്: നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്തുടനീളമുള്ള സൈബർ തട്ടിപ്പുകൾക്ക് സാങ്കേതിക സഹായം നൽകിയെന്ന കേസിൽ 18-കാരൻ അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ രോഹിത് വിരേന്ദ്ര സിൻഹ് ശാക്യയെ ഉത്തർപ്രദേശിലെ കാൺപൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് സൂറത്ത് സിറ്റി സൈബർ ക്രൈം സെൽ അറസ്റ്റ് ചെയ്തത്.
11-ാം ക്ലാസിൽ പഠനം നിർത്തിയ ശാക്യ, എഐയും ടെലിഗ്രാമും ഉപയോഗിച്ച് പ്രമുഖ ബാങ്കുകളുടെയും സർക്കാർ സേവനങ്ങളുടെയും പേരിൽ വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ വികസിപ്പിച്ചാണ് സൈബർ കുറ്റവാളികൾക്ക് സഹായം നൽകിയതെന്ന് പൊലീസ് അറിയിച്ചു. ഈ ആപ്പുകൾ ഉപയോഗിച്ച് രാജ്യത്തുടനീളം നടന്ന തട്ടിപ്പുകളിൽ 64.38 കോടി രൂപയുടെ നഷ്ടമുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തി.
ജാർഖണ്ഡ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ സൈബർ സംഘങ്ങൾക്കായി മലീഷ്യസ് APK ഫയലുകൾ നിർമ്മിച്ച് പ്രതിമാസം 15,000 രൂപ സബ്‌സ്‌ക്രിപ്ഷൻ അടിസ്ഥാനത്തിൽ നൽകിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എസ്ബിഐ, പിഎൻബി, ഐസിഐസിഐ, ആക്‌സിസ് ബാങ്ക്, യൂണിയൻ ബാങ്ക്, യൂക്കോ ബാങ്ക്, ആധാർ സേവനങ്ങൾ, പി.എം. കിസാൻ, ആർടിഒ പേയ്മെന്റ് പോർട്ടൽ, ബിഗ് ബാസ്‌കറ്റ് തുടങ്ങിയവയുടെ പേരിലാണ് വ്യാജ ആപ്പുകൾ തയ്യാറാക്കിയത്.
സാധാരണ ഉപയോക്താക്കൾ ഇൻസ്റ്റാൾ ചെയ്യുന്ന ‘വിക്ടിം ആപ്പ്’ വഴിയാണ് മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്തിരുന്നത്. തട്ടിപ്പുകാർക്ക് ഒടിപി, ബാങ്കിങ് വിവരങ്ങൾ തുടങ്ങിയവ തത്സമയം ലഭ്യമാക്കുന്ന ‘അഡ്മിൻ ആപ്പും’ ഇതിനായി പ്രത്യേകം വികസിപ്പിച്ചിരുന്നു.
ഈ വർഷം മേയിൽ സൂറത്തിലെ ഒരാൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടമായ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വാട്‌സ്ആപ്പിലൂടെ ലഭിച്ച വ്യാജ ‘PNB One.apk’ ഫയൽ യഥാർഥ ബാങ്ക് ആപ്പാണെന്ന് കരുതി ഇൻസ്റ്റാൾ ചെയ്തതോടെയാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്.
തുടർന്നുള്ള ഡിജിറ്റൽ ഫോറൻസിക് പരിശോധനയിൽ ശാക്യ 121 മലീഷ്യസ് APK ഫയലുകൾ വികസിപ്പിച്ചതായി കണ്ടെത്തി. ഇവ 21,672 മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടതായും 2,928 ഉപകരണങ്ങൾ പൂർണമായും ഹാക്ക് ചെയ്യപ്പെട്ടതായും പൊലീസ് അറിയിച്ചു. ഇതുവഴി 54,094 തട്ടിപ്പ് ഇടപാടുകളിലൂടെ ഏകദേശം 64.38 കോടി രൂപ നഷ്ടപ്പെട്ടതായും അന്വേഷണത്തിൽ വ്യക്തമായി.
പ്രതിയിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും ഒരു ലാപ്‌ടോപ്പും പൊലീസ് പിടിച്ചെടുത്തു. ഇയാളുടെ സോഫ്റ്റ്വെയർ ഉപയോഗിച്ച മറ്റ് സൈബർ കുറ്റകൃത്യ ശൃംഖലകളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.




