തിരുവനന്തപുരം: വിമുക്തഭടനെ മദ്യം നൽകി മയക്കിയ ശേഷം ക്രൂരമായി മർദിച്ച് ഭീഷണിപ്പെടുത്തി ഒൻപത് പവൻ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിലെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെയാണ് പിടികൂടിയത്.
നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശിനി ദീപ, മകൻ അഖിൽ, പ്രകാശൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഉടൻ പോത്തൻകോട് പൊലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
ഞായറാഴ്ച പോത്തൻകോട് ചന്തവിളയിൽ നടന്ന സംഭവത്തിൽ കടകംപള്ളി ആനയാർ സ്വദേശിയായ വിമുക്തഭടൻ വിധു (68) ആണ് ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്. പുതുതായി വാങ്ങിയ വീട് കാണാനെന്ന വ്യാജേന ദീപയും മകനും സുഹൃത്തും വീട്ടിലെത്തിയ ശേഷം, കൊണ്ടുവന്ന മദ്യം നിർബന്ധിച്ച് അമിതമായി കുടിപ്പിക്കുകയും തുടർന്ന് മർദിച്ച് അവശനാക്കുകയുമായിരുന്നു എന്നാണ് പരാതി.
സംഭവത്തിന് ശേഷം സ്വർണമാല, ബ്രേസ്ലെറ്റ്, മൂന്ന് സ്വർണ മോതിരങ്ങൾ ഉൾപ്പെടെ ഒൻപത് പവൻ സ്വർണാഭരണങ്ങളും 8,000 രൂപയും സംഘം കവർന്നു. എടിഎം കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, എക്‌സ്-സർവീസ്മാൻ കാർഡ് എന്നിവ അടങ്ങിയ പേഴ്‌സും മൊബൈൽ ഫോണും പ്രതികൾ കൈക്കലാക്കി. മർദനത്തിൽ നെറ്റിക്ക് പരിക്കേറ്റ വിധു ബോധം വീണ്ടെടുത്ത ശേഷം ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് പോത്തൻകോട് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
എട്ടുമാസം മുൻപാണ് നഗരത്തിലെ ഒരു ഹോട്ടലിൽവെച്ച് ദീപയുമായി പരിചയപ്പെട്ടതെന്ന് വിധു മൊഴി നൽകിയിട്ടുണ്ട്. ഹണിട്രാപ്പ് കേസിൽ ദീപ മുൻപും പ്രതിയായിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
സംഭവശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതികൾ ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽ അഭയം തേടുകയായിരുന്നു. ഇതിനിടെ പ്രതികളിലൊരാൾ ഫോൺ ഓൺ ചെയ്തതോടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മണ്ണഞ്ചേരി പൊലീസിന്റെ സഹായത്തോടെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇവരെ പോത്തൻകോട് പൊലീസിന് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.




