ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്താൽ ശിക്ഷ ലഭിക്കുന്ന തരത്തിൽ നിയമഭേദഗതിക്ക് കേന്ദ്ര സർക്കാർ നീക്കം. ഇത് സംബന്ധിച്ച ഭേദഗതി ബിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ നൽകാനുള്ള വ്യവസ്ഥയാണ് ബില്ലിലുള്ളത്.
നിലവിൽ ദേശീയഗാനമായ ജനഗണമനയെ അപമാനിക്കുന്നതിനെതിരായ നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. ഇതിന്റെ പരിധിയിൽ വന്ദേമാതരത്തെയും ഉൾപ്പെടുത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം. എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം ആലപിക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നീക്കം.
ബിൽ അവതരിപ്പിക്കുന്ന സാഹചര്യത്തിൽ സഭ അവസാനിക്കുന്നത് വരെ എംപിമാർ നിർബന്ധമായും ഹാജരാകണമെന്ന് ബിജെപി തങ്ങളുടെ അംഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ദേശീയ ചിഹ്നങ്ങളെയും ദേശീയ ഗാനങ്ങളെയും സംരക്ഷിക്കുന്നതിനായി നിലവിലുള്ള നിയമങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.


