പത്തനംതിട്ട: കേന്ദ്രസർക്കാരിൽ നിന്ന് പലിശരഹിത വായ്പ ലഭ്യമാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. റാന്നി പഴവങ്ങാടി സ്വദേശി കോട്ടയിൽ വീട്ടിൽ പി.കെ. ഭാസ്കരന്റെ മകൻ അജികുമാർ (38) ആണ് കീഴ്വായ്പൂർ പൊലീസിന്റെ പിടിയിലായത്.
പത്തനംതിട്ട കീഴ്വായ്പൂർ ആനിക്കാട് സ്വദേശിയായ യുവാവിൽ നിന്നാണ് പ്രതി 2024 സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിലായി രണ്ട് ഘട്ടങ്ങളിലായി 18 ലക്ഷം രൂപ കൈപ്പറ്റിയത്. കേന്ദ്രസർക്കാരിന്റെ പലിശരഹിത വായ്പ ലഭ്യമാക്കാമെന്ന വാഗ്ദാനമാണ് പ്രതി മുന്നോട്ടുവെച്ചത്. എന്നാൽ വായ്പ ലഭിക്കാതെയും നൽകിയ പണം തിരികെ ലഭിക്കാതെയും വന്നതോടെയാണ് യുവാവ് കീഴ്വായ്പൂർ പൊലീസിൽ പരാതി നൽകിയത്.
പരാതിയെ തുടർന്ന് 2025 ഒക്ടോബർ ഒന്നിന് കീഴ്വായ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്നത്തെ സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന വിപിൻ ഗോപിനാഥ് രജിസ്റ്റർ ചെയ്ത കേസിൽ നിലവിലെ എസ്.എച്ച്.ഒ. അജീബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
എസ്.ഐമാരായ അനീഷ് ടി., ഷാൻ എൻ.എസ്., എ.എസ്.ഐ. മുജീബ്ഖാൻ, സി.പി.ഒമാരായ സോനു, നെവിൻ എന്നിവരടങ്ങിയ സംഘമാണ് മല്ലപ്പള്ളിയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


