ചരിത്രത്തിന്റെ വിരോധാഭാസങ്ങൾ ചിലപ്പോൾ കഥകളേക്കാൾ വിചിത്രമാണ്. മൂന്ന് പതിറ്റാണ്ട് മുൻപ് ഒരു ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഭരണകൂടത്തിന്റെ ലാത്തിച്ചാർജിൽ ചോരചിന്തി തെരുവിൽ പോരാടിയ അതേ ചെറുപ്പക്കാരൻ, ഇന്ന് രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ അതേ ചോദ്യപേപ്പർ ചോർച്ചയുടെ പേരിൽ രാജിയാവശ്യപ്പെട്ട് നിൽക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ മറുപടിയില്ലാതെ നിൽക്കുന്നു! കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാഷ്ട്രീയ ജീവിതമാണ് കാലം കരുതിവെച്ച ഈ അപൂർവ്വ വിരോധാഭാസത്തിന് സാക്ഷ്യം വഹിക്കുന്നത്.
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥി പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുമ്പോൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ പഴയകാല വിദ്യാർത്ഥി പോരാട്ടങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. ഇന്ന് വിദ്യാർത്ഥികളുടെ പ്രതിഷേധത്തെയും രാജിയാവശ്യത്തെയും നേരിടുന്ന ധർമ്മേന്ദ്ര പ്രധാൻ, 29 വർഷങ്ങൾക്ക് മുൻപ് വിദ്യാർഥി നേതാവായിരിക്കെ സമാനമായ ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ തെരുവിലിറങ്ങി പൊലീസിന്റെ ലാത്തിച്ചാർജ് നേരിട്ട വ്യക്തിയായിരുന്നു ധർമേന്ദ്ര പ്രധാൻ എന്നതാണ് അതിലെ വിരോധാഭാസം.
1990-കളുടെ മധ്യത്തിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഉജ്ജ്വലമായി തിളങ്ങിനിന്ന പ്രക്ഷോഭകാരിയായിരുന്നു ധർമ്മേന്ദ്ര പ്രധാൻ. ഉത്കൽ സർവകലാശാലയിൽ നിന്ന് ആന്ത്രപ്പോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ പ്രധാൻ, 18-ാം വയസ്സിലാണ് എബിവിപി എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1994 മുതൽ 1997 വരെ രണ്ടുതവണ അദ്ദേഹം എബിവിപിയുടെ ദേശീയ സെക്രട്ടറിയായി പ്രവർത്തിച്ചു.
1997-ൽ ഒഡീഷയിൽ ജാനകി വല്ലഭ് പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകാലത്താണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെത്തന്നെ മാറ്റിമറിച്ച ആ സംഭവം നടക്കുന്നത്. സംസ്ഥാനത്ത് നടന്ന ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ അഴിമതിക്കുമെതിരെ ശക്തമായ പ്രതിഷേധമുയർന്നു. അന്ന് എ.ബി.വി.പി ദേശീയ സെക്രട്ടറിയായിരുന്ന ധർമ്മേന്ദ്ര പ്രധാന്റെ നേതൃത്വത്തിൽ ഭുവനേശ്വറിലെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് 1,500-ഓളം വിദ്യാർത്ഥികൾ അണിനിരന്ന കൂറ്റൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ആ സമാധാനപരമായ പ്രതിഷേധത്തിന് നേരെ പക്ഷേ ഭരണകൂടം കടുത്ത പോലീസ് അതിക്രമമാണ് അഴിച്ചുവിട്ടത്.
പോലീസിന്റെ ദയയില്ലാത്ത ലാത്തിച്ചാർജിൽ പ്രധാന് അസ്ഥിഭംഗം ഉൾപ്പെടെ ഗുരുതരമായ പരിക്കുകൾ പറ്റി. തലനാരിഴയ്ക്കാണ് അന്ന് പ്രധാൻ രക്ഷപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ അന്നത്തെ സഹപ്രവർത്തകനായ പ്രശാന്ത് റൗട്ട് പിന്നീട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ പോരാട്ടവീര്യവും സഹനവുമാണ് ഒഡീഷയിൽ അദ്ദേഹത്തെ ജനപ്രിയനായ ഒരു വിദ്യാർത്ഥി നേതാവാക്കി വളർത്തിയത്. പിന്നീട് ബി.ജെ.പിയിൽ സജീവമായ അദ്ദേഹം, 2024-ൽ നവീൻ പട്‌നായികിന്റെ 24 വർഷം നീണ്ട ബി.ജെ.ഡി ഭരണത്തിന് വിരാമമിട്ട് ഒഡീഷയിൽ ആദ്യമായി ബി.ജെ.പി സർക്കാരിനെ അധികാരത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇതിനിടയിൽ പെട്രോളിയം-പ്രകൃതിവാതകം, നൈപുണ്യ വികസനം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങളുടെ ചുമതല വഹിച്ച ശേഷം 2021-ൽ അദ്ദേഹം രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തേക്ക് ഉയർന്നു.
എന്നാൽ കാലം കറങ്ങിത്തിരിയുമ്പോൾ, തന്നെ പണ്ട് നേതാവാക്കിയ അതേ ചോദ്യപേപ്പർ ചോർച്ചയുടെ പേരിൽ സ്വന്തം ഓഫീസിന് മുന്നിൽ വിദ്യാർത്ഥികളുടെ വൻ പ്രക്ഷോഭം നേരിടേണ്ടി വരുന്നു എന്നത് വിരോധാഭാസമായി മാറിയിരിക്കുകയാണ്. അന്ന് ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെയും പരീക്ഷാ അഴിമതിക്കെതിരെയും വിദ്യാർഥികൾക്കായി പോരാടി രാഷ്ട്രീയത്തിലേക്ക് ഉയർന്നുവന്ന പ്രധാൻ, മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ അതേ ചോദ്യപ്പേപ്പർ ചോർച്ചയുടെ പേരിൽ ഈ രാജ്യം കണ്ട ഏറ്റവും വലിയ വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ കാരണമായി മാറുന്ന കാഴ്ച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്.
ഡൽഹിയിൽ തങ്ങളുടെ ഭാവി സംരക്ഷിക്കാനായി തെരുവിലിറങ്ങിയ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് കടുത്ത ബലപ്രയോഗമാണ് നടത്തിയത്. നൂറിലധികം വിദ്യാർത്ഥികൾ പരിക്കേറ്റ് ആശുപത്രിയിലായി. പെല്ലറ്റ് തോക്കുകൾ അടക്കമുള്ള കടുത്ത മാർഗ്ഗങ്ങൾ പോലീസ് ഉപയോഗിച്ചപ്പോൾ ചില വിദ്യാർത്ഥികളുടെ കാഴ്ചശക്തി വരെ ഭാഗികമായി നഷ്ടപ്പെടുന്ന ദാരുണമായ അവസ്ഥയുണ്ടായി. ഇതോടെ രാജ്യം കണ്ട ഏറ്റവും വലിയ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കാണ് തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.
സംഭവം വൻ രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയതോടെ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കാതെ നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ളവർ രാജി ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. എന്നാൽ സഭയിൽ വിഷയം ചർച്ച ചെയ്യാൻ സർക്കാർ പൂർണ്ണ സജ്ജമാണെന്നും ഒന്നും ഒളിച്ചുവെക്കാനില്ലെന്നും ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും വ്യക്തമാക്കി.
വിഷയത്തിൽ ഒടുവിൽ നടന്ന ചർച്ചകളും പൂർണ്ണമായി പരാജയപ്പെട്ടു. മന്ത്രിയുടെ രാജി എന്ന ആവശ്യം ഒഴിവാക്കി, വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള ചില വിട്ടുവീഴ്ചകൾക്ക് കേന്ദ്ര സർക്കാർ തയ്യാറാണെന്ന് അറിയിച്ചെങ്കിലും സമരം ചെയ്യുന്ന വിദ്യാർത്ഥികളും പ്രതിപക്ഷവും രാജി എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകാൻ തയ്യാറല്ല. രാഷ്ട്രീയ ലാഭത്തിനായി പ്രതിപക്ഷം വിദ്യാർത്ഥികളെ കരുവാക്കുകയാണെന്നാണ് കേന്ദ്ര സർക്കാരിന്റെയും മന്ത്രിയുടെയും വാദം.
1997-ൽ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സമരം ചെയ്ത് ഉയർന്നുവന്ന നേതാവ് ഇന്ന് അതേ വിഷയത്തിൽ രാജിയാവശ്യം നേരിടുന്നത് രാഷ്ട്രീയ നിരീക്ഷകർ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. പോരാട്ടങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും വളർന്നുവന്ന ഒരു നേതാവിന്, താൻ പണ്ട് എന്തിനെതിരെയാണോ പോരാടിയത് അതേ കാരണം കൊണ്ട് ചോദ്യം ചെയ്യപ്പെടേണ്ടി വരുന്നത് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസങ്ങളിലൊന്നാണ്. അന്ന് അഴിമതിക്കെതിരെ ചോരചിന്തിയ പ്രധാൻ, ഇന്ന് അധികാരത്തിന്റെ ഉയർന്ന കസേരയിലിരുന്ന് അസംഖ്യം വിദ്യാർത്ഥികളുടെ കണ്ണീരിനും പ്രതിഷേധത്തിനും മുന്നിൽ ഉത്തരം നൽകേണ്ട അവസ്ഥയിലാണ്.




