മലപ്പുറം: പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 9.25ഓടെയായിരുന്നു സംഭവം.
ആലപ്പുഴ–കണ്ണൂർ എക്സ്പ്രസിൽ ജനറൽ ടിക്കറ്റെടുത്ത് എ.സി. കോച്ചിൽ യാത്ര ചെയ്തിരുന്ന യുവാക്കളെ ടി.ടി.ഇ ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്. തുടർന്ന് ട്രെയിൻ പരപ്പനങ്ങാടി സ്റ്റേഷനിലെത്തിയപ്പോൾ ഇരുവരും പുറത്തിറങ്ങി ടി.ടി.ഇയെ അസഭ്യം പറയാൻ തുടങ്ങി. ഈ ദൃശ്യങ്ങൾ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ മൊബൈൽ ഫോണിൽ പകർത്തുന്നതിനിടെ പ്രകോപിതരായ പ്രതികൾ ഇയാളെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
വാഴക്കാട് സ്വദേശിയും പോയിന്റ്സ്മാനുമായ ഷവ്വാഫ് (32) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. മുഖത്തും മൂക്കിലും കഴുത്തിലും കൈകാലുകളിലും പരിക്കേറ്റ ഷവ്വാഫിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നാലെ പ്രതികൾ സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ അതിക്രമിച്ച് കയറി അസഭ്യം പറയുകയും ഔദ്യോഗിക ജോലികൾ തടസ്സപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്.
സംഭവത്തിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെയും ഭാരതീയ ന്യായ സംഹിതയിലെയും വിവിധ വകുപ്പുകൾ പ്രകാരം പരപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.




