കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് കൊയിലാണ്ടിയിൽ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടേരി സ്വദേശി ബിജുവാണ് മരിച്ചത്.
മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ബിജുവിന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
ബിജുവിന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജലാശയങ്ങളിൽ കുളിച്ചതായി വിവരമില്ലാത്തതിനാൽ കിണർ വെള്ളത്തിൽ നിന്നാകാം രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ബിജു ഉപയോഗിച്ചിരുന്ന കിണറിലെ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ പൂർത്തിയാക്കി.
കൊല്ലം ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു ബിജു. അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.












