തിരുവനന്തപുരം: അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് ഓണത്തിന് മുമ്പ് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
അർഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 18 കുടുംബങ്ങൾ ഒരു മാസത്തിലേറെയായി സമരം തുടരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പ്രഖ്യാപനം. ഇന്ന് മന്ത്രിയെ നേരിൽകണ്ട ദുരന്തബാധിതർ നിവേദനം സമർപ്പിക്കുകയും ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.
അതേസമയം, നഷ്ടപരിഹാരത്തുക കൈയിൽ ലഭിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് ദുരന്തബാധിതർ. മന്ത്രിയുടെ ഉറപ്പിൽ വിശ്വാസമുണ്ടെങ്കിലും സർക്കാർ പ്രഖ്യാപിച്ച തുക ലഭിച്ച ശേഷമേ സമരം അവസാനിപ്പിക്കുകയുള്ളുവെന്ന് സമരസമിതി അറിയിച്ചു.
ഇതിനിടെ, സംസ്ഥാനത്തെ ഭൂമിസംബന്ധമായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ രണ്ടാം ഭൂപരിഷ്കരണ നിയമം കൊണ്ടുവരുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു. ഇതിനായി നിലവിലെ നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തും. ഇടുക്കിയിലെ ഭൂമിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ കോടതി കേസുകളുടെ പേരിൽ നീണ്ടുകിടക്കുന്നതിനാൽ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ഭൂമിയിലെ കയ്യേറ്റം ഒരു സാഹചര്യത്തിലും അനുവദിക്കില്ലെന്നും കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭൂമി തരംമാറ്റത്തിനായി ലഭിച്ച 2.5 ലക്ഷം അപേക്ഷകളിൽ 25,000 എണ്ണം സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തരമായി തീർപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.












