ബെംഗളൂരു: കർണാടകയിലെ എല്ലാ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലും വിദ്യാർത്ഥികൾക്കായി എച്ച്‌ഐവി പരിശോധനയും കൗൺസിലിംഗും നടത്താൻ തീരുമാനം. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ അഭ്യർഥനയെ തുടർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും കോളേജിയറ്റ് എഡ്യൂക്കേഷൻ വകുപ്പും ഇതിനുള്ള നടപടികൾ ആരംഭിച്ചു. വിദ്യാർത്ഥികളുടെ സ്വകാര്യത ഉറപ്പാക്കാൻ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ‘Know Your HIV Status’ എന്ന ആപ്പും ആരോഗ്യവകുപ്പ് ഒരുക്കും.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എച്ച്‌ഐവി ബോധവത്കരണം നടത്താൻ നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രത്യേക ആരോഗ്യ ക്യാമ്പുകൾ വഴി പരിശോധനയും കൗൺസിലിംഗും സംഘടിപ്പിക്കുന്നത്. പദ്ധതിയുമായി സഹകരിക്കാൻ എല്ലാ കോളേജ് പ്രിൻസിപ്പൽമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്കിടയിൽ എച്ച്‌ഐവി ബാധ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം, രാജ്യത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണത്തിൽ കർണാടക മൂന്നാം സ്ഥാനത്താണ്.
സംസ്ഥാനത്ത് ഏകദേശം 2.6 ലക്ഷം എച്ച്‌ഐവി ബാധിതരുണ്ടെന്നാണ് കണക്ക്. ഇതിൽ 54,000-ത്തോളം പേർക്ക് തങ്ങൾക്ക് രോഗബാധയുണ്ടെന്ന കാര്യം അറിയില്ല. 18 മുതൽ 25 വയസ്സ് വരെയുള്ള 7,000 പേർക്ക് രോഗബാധയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
18 മുതൽ 35 വയസ്സ് വരെയുള്ളവരിൽ രോഗവ്യാപനം വർധിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും ലഹരി ഉപയോഗവുമാണ് രോഗവ്യാപനത്തിന് പ്രധാന കാരണങ്ങളായി വിലയിരുത്തുന്നത്. രോഗം നേരത്തെ കണ്ടെത്തുന്നത് ചികിത്സ എളുപ്പമാക്കാനും രോഗവ്യാപനം തടയാനും സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.




