ചെന്നൈ: മൈസൂരു–ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസിൽ യാത്രക്കാരന് നൽകിയ പരിപ്പുവടയിൽ ഫെവിക്വിക്ക് ട്യൂബ് കണ്ടെത്തിയതായി പരാതി. ഞായറാഴ്ച ട്രെയിൻ നമ്പർ 202608-ൽ യാത്ര ചെയ്ത ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 3241E സംഘത്തിലെ ഡി. ശേഖറിനാണ് ദുരനുഭവമുണ്ടായത്.
വൈകിട്ട് മൂന്ന് മണിയോടെയാണ് ട്രെയിനിൽ സ്‌നാക്കുകൾ വിതരണം ചെയ്തതെന്ന് സംഘാംഗമായ ഡോ. സത്യമൂർത്തി ബാലസുബ്രഹ്മണ്യം പറഞ്ഞു. പരിപ്പുവട കഴിക്കാൻ തുടങ്ങിയ ശേഖർ, അതിനുള്ളിലുണ്ടായിരുന്ന ഫെവിക്വിക്ക് പശ വായിൽ എത്തിയതോടെ ഉടൻ തന്നെ അത് തുപ്പിക്കളഞ്ഞതായും പരാതിയിൽ പറയുന്നു.
സംഭവത്തെ തുടർന്ന് ടിക്കറ്റ് ചെക്കർക്ക് ഉടൻ തന്നെ രേഖാമൂലം പരാതി നൽകിയതായി സംഘാംഗങ്ങൾ അറിയിച്ചു. തുടർന്ന് ദക്ഷിണ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെടുകയും ഐആർസിടിസി സംഘത്തിന്റെയും സൗത്ത് വെസ്റ്റേൺ റെയിൽവേ അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
സംഭവത്തിൽ ശേഖർ ഐആർസിടിസിക്ക് ഔദ്യോഗിക പരാതി നൽകുകയും സാമൂഹിക മാധ്യമമായ എക്‌സിലൂടെയും വിഷയം പങ്കുവെക്കുകയും ചെയ്തു. ഇതേ ഭക്ഷണം ഒരു കുട്ടിക്കാണ് ലഭിച്ചതെങ്കിൽ ഗുരുതരമായ അപകടമുണ്ടാകുമായിരുന്നുവെന്ന് സംഘാംഗങ്ങൾ ചൂണ്ടിക്കാട്ടി.
പരാതിയിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി ഡോ. സത്യമൂർത്തി ബാലസുബ്രഹ്മണ്യം അറിയിച്ചു. ഐആര്‍ടിസിയും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.




