തിരുവനന്തപുരം: ശബരിമലയിലേക്ക് നൽകേണ്ടിയിരുന്ന മിൽമ നെയ്യ് മറിച്ചുവിറ്റെന്ന ആരോപണത്തിൽ അന്വേഷണം ദേവസ്വം ബോർഡിലേക്കും വ്യാപിപ്പിച്ചു. സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി വിലയിരുത്തിയ ദേവസ്വം മന്ത്രി കെ. മുരളീധരൻ ദേവസ്വം കമ്മീഷണറോട് വിശദമായ റിപ്പോർട്ട് തേടി.
നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്താൻ ഇടയായ സാഹചര്യങ്ങളും അത് ഏത് കാലയളവിലാണ് സംഭവിച്ചതെന്നും ദേവസ്വം കമ്മീഷണർ അന്വേഷിക്കും. നെയ്യ് വിതരണം ചെയ്ത മിൽമയ്ക്ക് മാത്രമല്ല, അത് സ്വീകരിച്ച ദേവസ്വം ബോർഡിനും ഇടപാടിൽ ഉത്തരവാദിത്വമുണ്ടെന്നാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ.
സംഭവത്തിൽ ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണത്തിനും മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്.
അതേസമയം, നെയ്യ് വിൽപ്പനയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന മിൽമ ഉദ്യോഗസ്ഥൻ ഷൈൻ ജോസഫിനെ രാജിവെക്കാൻ അനുവദിച്ച ഭരണസമിതിയുടെ രേഖകളും പുറത്തുവന്നു. അന്വേഷണം നടക്കുന്നതിനിടെ ഷൈൻ ജോസഫ് രാജി സമർപ്പിച്ചപ്പോൾ, മിൽമ മാനേജിങ് ഡയറക്ടറും സർക്കാർ പ്രതിനിധിയും രാജി അംഗീകരിക്കരുതെന്ന് നിലപാടെടുത്തിരുന്നു. ഗുരുതര ആരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ രാജി അനുവദിക്കരുതെന്നായിരുന്നു അവരുടെ ശുപാർശ.
എന്നാൽ ഭരണസമിതി ഈ എതിർപ്പ് തള്ളി ഷൈൻ ജോസഫിന്റെ രാജി അംഗീകരിച്ചതായാണ് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നത്. ചട്ടങ്ങൾ ലംഘിച്ച് ടെൻഡറിന് ശുപാർശ നൽകിയതും ടെൻഡർ അംഗീകരിച്ചതും ഷൈൻ ജോസഫായിരുന്നുവെന്ന ആരോപണവും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.











