തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ നേതൃത്വത്തിൽ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് രാവിലെ ക്ലിഫ് ഹൗസിൽ നടക്കും. ബോർഡുകളും കോർപ്പറേഷനുകളും വിഭജിക്കുന്നതടക്കമുള്ള പ്രധാന വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
ഘടകകക്ഷികൾക്ക് നൽകേണ്ട ബോർഡുകളും കോർപ്പറേഷനുകളും സംബന്ധിച്ച പ്രാഥമിക ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. പ്രധാന ബോർഡുകളും കോർപ്പറേഷനുകളും ലഭിക്കാനാണ് വിവിധ കക്ഷികളുടെ ശ്രമം. സർക്കാർ-പാർട്ടി ഏകോപനത്തിനായി ഉന്നതാധികാര സമിതി രൂപീകരിക്കണമെന്ന ആവശ്യവും മുന്നണിക്കുള്ളിൽ ഉയർന്നിട്ടുണ്ട്.
ഭരണപരിഷ്‌കാര കമ്മീഷന്റെ ചുമതലയ്ക്കായി മുസ്ലിം ലീഗും കേരള കോൺഗ്രസ് (ജോസഫ് വിഭാഗം)യും അവകാശവാദം ഉന്നയിക്കും. കെടിഡിസി, വനിതാ കമ്മീഷൻ ചെയർമാൻ സ്ഥാനം, പി.എസ്.സി., വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, വിവരാവകാശ കമ്മീഷൻ, കെ.എഫ്.സി. തുടങ്ങിയ സ്ഥാപനങ്ങളിലെ നിയമനങ്ങളും യോഗത്തിൽ ചർച്ചയായേക്കും.
ഘടകകക്ഷികളുമായി പ്രത്യേകം ചർച്ച നടത്താനാണ് കോൺഗ്രസിന്റെ തീരുമാനം. കൂടുതൽ ബോർഡുകളും കോർപ്പറേഷനുകളും ആവശ്യപ്പെടാനാണ് മുസ്ലിം ലീഗിന്റെ നീക്കം. വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം, പി.എം. ശ്രീ പദ്ധതിയിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് എന്നിവയും ഇന്നത്തെ യോഗത്തിൽ ചർച്ചയാകാൻ സാധ്യതയുണ്ട്.


