തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് നടപടി.
അന്വേഷണത്തിന്റെ ഭാഗമായി പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കാനും എസ്‌ഐടി തീരുമാനിച്ചു. കൂടാതെ, പിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഇതുവരെ 90-ലധികം പരാതികളാണ് എസ്‌ഐടിക്ക് ലഭിച്ചത്. എല്ലാ പരാതികളും വിശദമായി പരിശോധിച്ച ശേഷമാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ അടുത്തിടെ പുതിയ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പരീക്ഷയിൽ 58 മാർക്കിന്റെ മൂല്യനിർണയം നടത്തിയിട്ടില്ലെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. കൂടാതെ, ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യപ്പെട്ട അപേക്ഷയിൽ മനഃപൂർവം കാലതാമസം വരുത്തിയെന്നും അനധികൃത നിയമനം വഴി ചിലർക്ക് അന്യായ നേട്ടം ലഭിച്ചതായും എഫ്ഐആറിൽ പറയുന്നു. വിശ്വാസവഞ്ചന, അഴിമതി, പൊതുസേവകന്റെ പദവി ദുരുപയോഗം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐടി ഉദ്യോഗസ്ഥർ നാല് തവണ പിഎസ്‌സി ആസ്ഥാനത്ത് പരിശോധന നടത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പിഎസ്‌സിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അന്വേഷണം പൂർത്തിയാക്കിയ ശേഷം ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരുകൾ ഉൾപ്പെടുത്തി എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.











