ഇടുക്കി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഉടുമ്പൻചോല എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ടൗണിലെ ടീഷോപ്പിലും വ്യാപാരിയുടെ വീട്ടിലും നിന്ന് 22 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും മൂന്ന് ഗ്രാം കഞ്ചാവും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 106 പായ്ക്കറ്റ് ഒ.സി.ഡി. പേപ്പറുകളും പിടിച്ചെടുത്തു. സംഭവത്തിൽ നെടുങ്കണ്ടം സ്വദേശി കാരിശ്ശേരി മജീദ് ഹാസിമിനെ അറസ്റ്റ് ചെയ്തു.
ടൗണിൽ രാത്രി വൈകിയും പ്രവർത്തിക്കുന്ന കടകളെ കേന്ദ്രീകരിച്ച് ഷാഡോ എക്സൈസ് സംഘം നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് ലഹരിവിൽപ്പന കണ്ടെത്തിയത്. പ്രത്യേക കോഡ് ഭാഷ ഉപയോഗിച്ചായിരുന്നു വിൽപ്പനയെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.
ഉപഭോക്താക്കൾ ‘പൊടി ചായ’ ആവശ്യപ്പെട്ടാൽ 75 രൂപയ്ക്ക് ചായയ്‌ക്കൊപ്പം നിരോധിത പുകയില ഉൽപ്പന്നവും ലഭിക്കുമായിരുന്നു. ‘ഡബിൾ സ്‌ട്രോങ് ചായ’ എന്ന് ആവശ്യപ്പെട്ടാൽ 115 രൂപയ്ക്ക് ഒ.സി.ഡി. പേപ്പറും നൽകിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഓൺലൈൻ വഴി വാങ്ങിയ ഒ.സി.ഡി. പേപ്പറുകൾ 200 മുതൽ 500 രൂപ വരെ വിലയ്ക്ക് ഗുണനിലവാരമനുസരിച്ച് വിറ്റിരുന്നതായും ‘പേപ്പർ ഇക്ക’ എന്ന പേരിലാണ് മജീദ് ഹാസിം അറിയപ്പെട്ടിരുന്നതെന്നും എക്സൈസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് മജീദ് ഹാസിമിന്റെ ടീഷോപ്പിന്റെ ലൈസൻസ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നെടുങ്കണ്ടം പഞ്ചായത്തിന് റിപ്പോർട്ട് നൽകുമെന്ന് എക്സൈസ് അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.




