തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോൻ (28) മരിച്ച നിലയിൽ കണ്ടെത്തി. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 22 കിലോമീറ്റർ അകലെയുള്ള കണ്ണാന്തുറ സെന്റ് പീറ്റേഴ്‌സ് എൽ.പി. സ്കൂളിന് സമീപത്തെ കടൽത്തീരത്താണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഫ്രീമോൻ സഞ്ചരിച്ചിരുന്ന വള്ളം മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടത്. തുടർന്ന് കോസ്റ്റ് ഗാർഡും പോലീസും ചേർന്ന് കടലിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയും ശക്തമായ തിരമാലകളും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഫ്രീമോൻ സുരക്ഷിതമായി കരയിലെത്തിയിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കളും നാട്ടുകാരും.
ഞായറാഴ്ച രാവിലെ മത്സ്യബന്ധനത്തിന് എത്തിയ പ്രാദേശിക മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ശക്തമായ തിരമാലകളുടെയും കാറ്റിന്റെയും സ്വാധീനത്തിൽ മൃതദേഹം അപകടസ്ഥലത്തുനിന്ന് ഇത്രയും ദൂരം ഒഴുകിയെത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.




