ഗുരുഗ്രാം: അമൃത്സർ സ്വദേശിയായ സഞ്ജീവ് യാദവ് (36) ആണ് മരിച്ചത്. ഗുരുഗ്രാം സൂരത് നഗറിലെ വീട്ടിലായിരുന്നു സംഭവം. സംഭവസമയത്ത് ഭാര്യ മൻപ്രീത് കൗറും ഏഴ് വയസ്സുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സഞ്ജീവ് ഫാനിൽ തൂങ്ങിനിൽക്കുന്നത് കണ്ട് ഭാര്യ സഹായത്തിനായി നിലവിളിച്ചപ്പോൾ മകൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതായി പൊലീസ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ ഭാര്യ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ സഞ്ജീവിന്റെ കുടുംബം മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇത് കൊലപാതകമാണെന്നും ആരോപിച്ചു. ദമ്പതികൾ തമ്മിൽ നേരത്തെ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെന്നും സഞ്ജീവിന്റെ സഹോദരി ആരോപിച്ചു.
സഞ്ജീവിന് സ്വയം തൂങ്ങിമരിക്കാൻ കഴിയില്ലെന്നും മകൻ പകർത്തിയ വീഡിയോയിൽ സംശയങ്ങളുണ്ടെന്നും കുടുംബം പറഞ്ഞു. കുടുംബത്തിന്റെ പരാതിയെ തുടർന്ന് പൊലീസ് ഭാര്യ മൻപ്രീത് കൗറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂവെന്നും സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ഡെൻസോ എന്ന കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് സഞ്ജീവ് മൻപ്രീതിനെ പരിചയപ്പെട്ടത്. ഇരുവരും 2018 ഏപ്രിലിൽ വിവാഹിതരായി. 2019ലാണ് ഇവർക്ക് ഒരു മകൻ ജനിച്ചത്. തുടർന്ന് മൻപ്രീത് ജോലി ഉപേക്ഷിച്ചതായും പൊലീസ് അറിയിച്ചു.




