ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. തമിഴ്നാട് ബജറ്റ് അവതരിപ്പിക്കവെയാണ് ധനമന്ത്രി മാരി വിൽസൺ ഇക്കാര്യം പ്രഖ്യാപിച്ചത്. കാവേരി നദീജല വിഷയത്തിലും ബജറ്റിൽ പരാമർശമുണ്ടായി. തമിഴ്നാടിന് അർഹമായ ജലം നേടിയെടുക്കുമെന്നും മേക്കേദാട്ട് അണക്കെട്ട് പദ്ധതിയെ എതിർക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ജലദൗർലഭ്യം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാണ്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നിലപാട് തമിഴ്നാട് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനാ സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയെ മാറ്റിയ നടപടി നേരത്തെ വിവാദമായിരുന്നു. കേന്ദ്ര സർക്കാർ ആദ്യം കേരളം നിർദേശിച്ച വിദഗ്ധൻ ടി.കെ. ശിവരാജനെ ഒഴിവാക്കി പകരം എം.എൽ. ശർമയെ നിയമിച്ചിരുന്നു.
വിമർശനം ശക്തമായതിനെ തുടർന്ന് കേരളത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്താൻ പിന്നീട് തീരുമാനിച്ചു. കേരള സർക്കാരിന്റെ ശുപാർശ പ്രകാരം അശുതോഷ് ഡാഷിനെ സമിതിയിൽ അംഗമാക്കി. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനാ സമിതി രൂപീകരിച്ചത്. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബൽരാജ് ജോഷിയാണ് സമിതിയുടെ അധ്യക്ഷൻ.




